വാഷിംഗ്‌ടൺ: പിതാവിന്റെ തലയറുത്ത് യൂട്യൂബിൽ ഭയാനകമായ വീഡിയോ പങ്കുവച്ച യുവാവ് അറസ്റ്റിൽ. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം. 33കാരനായ ജസ്റ്റിൻ മോൺ ആണ് പിതാവ് മൈക്കൽ മോണിനെ (68) അതിക്രൂരമായി കൊലപ്പെടുത്തിയത്. തലയില്ലാത്ത മൃതദേഹം കണ്ടതിനെ തുടർന്ന് മൈക്കലിന്റെ ഭാര്യയാണ് പൊലീസിനെ വിവരമറിയിച്ചത്.
സംഭവദിവസം ഉച്ചയ്‌ക്ക് രണ്ട് മണി വരെ മൈക്കലിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. ഇവർ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. തിരികെ എത്തിയപ്പോൾ ഭർത്താവിന്റെ കാർ പുറത്തുണ്ടായിരുന്നില്ല. പരിശോധിച്ചപ്പോൾ മൈക്കിളിന്‍റെ മൃതദേഹം ബാത്‍റൂമില്‍ നിന്നും കണ്ടെത്തി. ബാത്ത് ടബ്ബിൽ വെട്ടുകത്തിയും അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും ലഭിച്ചു. ഒന്നാം നിലയിലുള്ള കിടപ്പുമുറിയിൽ നിന്ന് പാചകം ചെയ്യുന്ന പാത്രത്തിനുള്ളിൽ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വച്ചിരുന്ന മൈക്കലിന്റെ തലയും പൊലീസ് കണ്ടെടുത്തു. കിടപ്പുമുറിയിലും മേശക്കരികിലും ചവറ്റുകുട്ടയിലുമായി രക്തം കലർന്ന റബ്ബർ കയ്യുറകളും ഉണ്ടായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയ ശേഷം ജസ്റ്റിൻ കാറിൽ സ്ഥലംവിട്ടിരുന്നു.
കൊലപാതകത്തിന്റെ വീഡിയോ ജസ്റ്റിൻ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. പ്ലാസ്റ്റിക് ബാഗിനുള്ളിൽ നിന്നും രക്തം പുരണ്ട തല ഇയാൾ ഉയർത്തിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. 20 വർഷത്തിലേറെയായി ഫെഡറൽ ജീവനക്കാരനായിരുന്ന തന്റെ പിതാവ് രാജ്യദ്രോഹിയാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അമേരിക്ക ഉള്ളിൽ നിന്നും പുറമെയും നശിച്ചുകൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെയും ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്‌മെൻ്റിനെയും എൽജിബിടിക്യു കമ്മ്യൂണിറ്റിയെയും ജസ്റ്റിൻ വീഡിയോയിൽ വിമര്‍ശിക്കുന്നുണ്ട്. ഫെഡറൽ തൊഴിലാളികളെയും പത്രപ്രവർത്തകരെയും ഫെഡറൽ നിയമപാലകരെയും ആക്രമിക്കാനും വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ യൂട്യൂബിൽ നിന്ന് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് പിടികൂടി. കേസിൽ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |