കറാച്ചി: ഈ മാസം പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്രീക് - ഇ - ഇൻസാഫ് ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന് വീണ്ടും ജയിൽ ശിക്ഷ. ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായതിന് ഇമ്രാനും ഭാര്യ ബുഷ്റ ബീബിക്കും 7 വർഷം തടവ് ശിക്ഷ വിധിച്ചു.
ഇരുവർക്കും 5,00,000 പാകിസ്ഥാനി രൂപ വീതം പിഴയും ചുമത്തി. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഇമ്രാന് തടവ് ശിക്ഷ ലഭിക്കുന്നത്. ഇന്ന് അഡിയാല ജയിലിലെ വിചാരണക്കോടതിയിൽ വിധി പ്രസ്താവിക്കുമ്പോൾ ഇമ്രാനെയും ബുഷ്റയേയും ഹാജരാക്കിയിരുന്നു. ബുഷ്റയുടെ ആദ്യ ഭർത്താവ് ഖവാർ മനേക്ക നൽകിയ ഹർജിയിലായിരുന്നു വിധി. 2018ലാണ് ഇമ്രാനും ബുഷ്റയും വിവാഹിതരായത്. ഇമ്രാന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. 2017ൽ മനേക്കയുമായുള്ള ബന്ധം വേർപെടുത്തിയ ബുഷ്റ അടുത്ത വിവാഹത്തിനായി ഇസ്ലാമിക നിയമത്തിൽ നിഷ്കർഷിച്ചിട്ടുള്ള കാലയളവ് പൂർത്തിയാക്കിയില്ലെന്നാണ് കേസ്.
പ്രധാനമന്ത്രിയായിരിക്കെ, വിദേശത്ത് നിന്ന് ലഭിച്ച ഉപഹാരങ്ങൾ കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്ന 'തോഷാഖാന ' കേസ് അടക്കമുള്ള അഴിമതി ആരോപണങ്ങളെ തുടർന്ന് ഇമ്രാൻ ഓഗസ്റ്റ് മുതൽ അഡിയാല ജയിലിലാണ്. ഇമ്രാന്റെ ഇസ്ലാമാബാദിലെ വസതിയായ ബനി ഗാലയെ അധികൃതർ കഴിഞ്ഞ ദിവസം സബ് ജയിലാക്കി മാറ്റിയിരുന്നു. ബുഷ്റയെ നിലവിൽ കനത്ത സുരക്ഷയിൽ ഇവിടെയാണ് പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |