ലക്‌നൗ: ഉത്തർപ്രദേശിലെ ലക്‌നൗ ജില്ലാജയിലിൽ 36 തടവുകാർക്കുകൂടി എച്ച്‌ഐവി സ്ഥിരീകരിച്ചു. കഴിഞ്ഞവർഷം ഡിസംബറിലാണ് പരിശോധന നടത്തിയത്. ഇതോടെ ജയിലിലെ ആകെ എച്ച്‌ഐവി ബാധിതരുടെ എണ്ണം 63 ആയി. സെപ്‌തംബറിലായിരുന്നു പരിശോധന നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എച്ച്‌ഐവി ടെസ്റ്റിംഗ് കിറ്റുകളുടെ അഭാവത്തെത്തുടർന്ന് പിന്നീട് പരിശോധന ഡിസംബറിൽ നടത്തുകയായിരുന്നു.
എച്ച്‌ഐവി ബാധിതരായ ഭൂരിഭാഗം തടവുകാർക്കും മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുള്ളതായി ജയിൽ അധികൃതർ പറയുന്നു. ജയിലിൽ എത്തിയതിനുശേഷം ആർക്കും എച്ച്‌ഐവി ബാധിച്ചിട്ടില്ല. അണുബാധയുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ സിറിഞ്ചുകളിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, എച്ച്‌ഐവി പോസിറ്റീവായ തടവുകാർ ലക്‌നൗവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എച്ച്‌ഐവി ബാധയേറ്റ് ആരും മരണപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |