കോട്ടയം: കഞ്ചാവ് ലഹരിയിൽ അശ്രദ്ധമായി കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ ദമ്പതികൾ കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ, ഇയാളുടെ ഭാര്യയും കർണാടക സ്വദേശിയുമായ ധനുഷ എന്നിവരാണ് പിടിയിലായത്. എം സി റോഡിൽ കോട്ടയം മറിയപള്ളി മുതൽ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയിൽ ഇവർ കാറോടിച്ചത്.
നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിന്തുടർന്ന് ക്രെയിൻ റോഡിന്റെ കുറുകെ നിർത്തിയിട്ട ശേഷമാണ് ചിങ്ങവനം പൊലീസ് കാറിലുള്ള ദമ്പതികളെ പിടികൂടിയത്. കാറിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അമിത വേഗത്തിൽ ട്രാഫിക് നിയമങ്ങൾ അടക്കം ലംഘിച്ചായിരുന്നു ഇവർ കാർ ഓടിച്ചത്. അശ്രദ്ധമായ ഡ്രെെവിംഗിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ ക്രെയിൻ ഉപയോഗിച്ച് കാർ തടയുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ ഇരുവരും തയ്യാറായിരുന്നില്ല. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി പൊലീസ് ജീപ്പിലേക്ക് മാറ്റിയത്. പിടിയിലാകുന്ന സമയത്ത് ഇവർ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നിലവിൽ ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |