വയനാട്: കർണാടകയിൽ നിന്ന് വീണ്ടുമൊരു കാട്ടാന വയനാട്ടിലെത്തി. പാതിരി വനമേഖലയിലായി ആന നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് പ്രദേശത്ത് എത്തിയത്.
തണ്ണീർക്കൊമ്പന് പിന്നാലെ വീണ്ടുമൊരു കാട്ടാന എത്തിയത് പ്രദേശവാസികളിൽ ആശങ്കയുളവാക്കുന്നുണ്ട്. ആദ്യം മുത്തങ്ങ ഭാഗത്തായിരുന്നു ആനയെ കണ്ടത്. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ട്. ആനയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കർണാടക വനംവകുപ്പിനെ ബന്ധപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് വയനാട്ടിലെ മാനന്തവാടി നഗരത്തിൽ തണ്ണീര്‍ കൊമ്പൻ എന്ന കാട്ടാനയിറങ്ങിയത്. തുടർന്ന് ഏറെ പരിശ്രമത്തിനൊടുവിൽ രാത്രിയോടെയാണ് മയക്കുവെടിവച്ച് പിടികൂടാനായത്. പിന്നാലെ എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം കാട്ടിലേക്ക് തുറന്നുവിടാനുള്ള നീക്കത്തിനിടെ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു.
ഹൃദയാഘാതമാണ് തണ്ണീർക്കൊമ്പന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ആനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടത് തുടയിൽ പഴക്കമുള്ള മുറിവുണ്ട്. കാലിലെ പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടർന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |