കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽവച്ച് തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ടുകൾ. കൊൽക്കത്ത ഹൈക്കോടതിയെ അമിക്കസ് ക്യൂറിയാണ് ഇക്കാര്യം അറിയിച്ചത്. അമിക്കസ് ക്യൂറി ഒരാവശ്യവും കോടതിയിൽ ഉന്നയിക്കുന്നുണ്ട്.
'ജയിലിൽ കഴിയവേ തന്നെ തടവുകാർ ഗർഭിണികളാകുന്നു. ജയിലിനുള്ളിൽ തന്നെ കുട്ടികൾ ജനിക്കുകയും ചെയ്യുന്നു. ബംഗാളിലെ വിവിധ ജയിലുകളിലായി 196 പ്രസവങ്ങളാണ് നടന്നത്.'- എന്നാണ് അമിക്കസ് ക്യൂറി ചീഫ് ജസ്റ്റിസ് ടി എസ് ശിവാങ്കനനം അടക്കമുള്ള രണ്ടംഗ ബെഞ്ചിനെ അറിയിച്ച ആദ്യ കാര്യം.
അടുത്തിടെ ഒരു ജയിൽ സന്ദർശിച്ചിരുന്നുവെന്നും അവിടെ പതിനഞ്ച് ഗർഭിണികളെയും കുട്ടികൾക്കൊപ്പം ജീവിക്കുന്ന വനിതാ തടവുകാരെയും കണ്ടെന്നും അമിക്കസ് ക്യൂറി അറിയിച്ചു. വനിതാ തടവുകാരുടെ സെല്ലിലേക്ക് പുരുഷ ജീവനക്കാർ പ്രവേശിക്കുന്നത് വിലക്കണമെന്നാണ് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരിക്കുന്നത്.
'വനിതാ തടവുകാർക്ക് കുട്ടികളുണ്ടെങ്കിൽ ആറ് വയസുവരെ അവരെ ജയിലിൽ വളർത്താനുള്ള അനുമതിയുണ്ട്. എന്നാൽ അവർ ഗർഭിണികളായത് ജയിലിൽവച്ചാണോയെന്ന് അറിയില്ല. അതിന് സാദ്ധ്യതയില്ല. അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ തീർച്ചയായും പരിശോധിക്കും.'- പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |