തിരുവനന്തപുരം : പി.എസ്.സി പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അഖിൽജിത്ത്, സഹോദരൻ അമൽജിത്ത് എന്നിവരാണ് കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പൂജപ്പുര പൊലീസ് ഇവരെ ചോദ്യംചെയ്യുന്നതിനായി വിട്ടുകിട്ടാൻ കസ്റ്റഡി അപേക്ഷ നൽകും.
മുഖ്യപ്രതിയായ അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് പൊലീസിന്റെ സംശയം. ഇരുവരും ഒളിവിൽ പോയതാണ് പൊലീസിന് സംശയം ഇരട്ടിക്കാൻ കാരണമായത്.
ബുധനാഴ്ചയാണ് പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിൽ പി.എസ്.സി പരീക്ഷയ്ക്കിടെയാണ് ആൾമാറാട്ടശ്രമം നടന്നത്. രാവിലെ 7.45 മുതൽ ആരംഭിച്ച യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയ്ക്കിടെയാണ് ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിൽ നിന്ന് ഓടിപ്പോയത്. ബയോമെട്രിക് പരിശോധനാ യന്ത്രവുമായി ഉദ്യോഗസ്ഥൻ ക്ലാസുകളിലെത്തിയപ്പോൾ ആറാം നമ്പർ മുറിയിലിരുന്ന ഉദ്യോഗാർത്ഥി ഹാൾടിക്കറ്റുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. പ്രാഥമിക പരീക്ഷയിൽ 55.44 മാർക്കിനു മുകളിൽ നേടിയവർക്കാണ് രണ്ടാംഘട്ട പരീക്ഷയ്ക്ക് അവസരം ലഭിച്ചത്. ഇത്രയും മാർക്ക് വാങ്ങിയ അമൽജിത്ത് മെയിൻ പരീക്ഷയ്ക്ക് മറ്റൊരാളെ എത്തിച്ച് പരീക്ഷയെഴുതേണ്ട കാര്യമില്ലെന്നാണ് നിഗമനം. പ്രാഥമിക പരീക്ഷയിലും ഇയാൾ ആൾമാറാട്ടത്തിലൂടെയാണോ വിജയിച്ചതെന്നാണ് അന്വേഷിക്കുന്നത്.
സ്കൂളിന്റെ മതിൽചാടി രക്ഷപ്പെട്ട യുവാവ് മറ്റൊരാൾക്കൊപ്പം ബൈക്കിൽ രക്ഷപ്പെടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ബൈക്ക് അമൽജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |