ഹൽദ്വാനി: മദ്രസ തകർത്തതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കനത്ത ജാഗ്രത തുടരുന്നു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ അറസ്റ്റുചെയ്യാനൊരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. കർഫ്യു നിലവിലുള്ള ബൻഭൂൽപുരയിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളൂ. സ്കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചു. മേഖലയിൽ ഇന്റെർനെറ്റ് ഇന്നലെ പുനഃസ്ഥാപിച്ചു. അഞ്ചു പേരാണ് ഇതുവരെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
1,000ത്തിലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്ര സേനയും പ്രദേശത്തെത്തിയിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും പട്രോളിംഗും പരിശോധനകളും തുടരുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത്. അഞ്ചുപേരെ അറസ്റ്റുചെയ്തു. 5000ത്തോളം പേർക്കെതിരെ കേസെടുത്തു.
സർക്കാർ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ചാണ് ബൻഭൂൽപുരയിലെ മദ്രസ കെട്ടിടം മുനിസിപ്പാലിറ്റി തകർത്തത്. ഇതേതുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മദ്രസക്കെതിരെ ഹൈക്കോടതി അന്തിമ വിധി നൽകിയിട്ടില്ലെന്ന് പ്രദേശത്തെ കൗൺസിലറും പറയുന്നു. കലാപകാരികൾ ബൻഭൂൽപുര പൊലീസ് സ്‌റ്റേഷൻ കത്തിക്കാൻ ശ്രമിച്ചു. സ്റ്റേഷനു അകത്തുണ്ടായിരുന്ന പൊലീസുകാർ അക്രമകാരികളുടെ ശ്രമം തടഞ്ഞു. അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഡി.ജി.പി അഭിനവ് കുമാർ നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |