ന്യൂഡൽഹി: 2022- 23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ ബി.ജെ.പിക്ക് ലഭിച്ചത് 1,300 കോടിയോളം രൂപ. ഇതിൽ ഏഴിലൊന്ന് തുക മാത്രമാണ് കോൺഗ്രസിനു ലഭിച്ചത്. 171 കോടിയാണ് കോൺഗ്രസിനു കിട്ടിയത്.
2022- 23 സാമ്പത്തിക വർഷത്തിൽ 2,120 കോടിയാണ് ബി.ജെ.പിക്ക് സംഭവനയായി ലഭിച്ചത്. ഇതിന്റെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനു ബി.ജെ.പി സമർപ്പിച്ച വാർഷിക ഓഡിറ്റ് കണക്കുകളിലാണ് സംഭാവനയുടെ വിവരങ്ങളുള്ളത്.
2021- 22ൽ ബി.ജെ.പിക്ക് ലഭിച്ച ആകെ സംഭാവന 1,775 കോടിയായിരുന്നു. ആകെ വരുമാനം 1.917 കോടിയും. അതേസമയം, ഇലക്ടറൽ ബോണ്ടുകളിലൂടെ കോൺഗ്രസിന് കിട്ടിയ തുക കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. 2021-22ൽ ആകെ 236 കോടിയായിരുന്നു ലഭിച്ചത്. കോൺഗ്രസും ബി.ജെ.പിയുമാണ് അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികൾ.
സംഭാവനകൾക്കു പുറമെ പലിശ ഇനത്തിൽ ബി.ജെ.പിക്ക് 237 കോടി രൂപ കിട്ടി. 2021-22ൽ 135 കോടിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞ വർഷം 78.2 കോടി രൂപ ചെലവാക്കി. 2021-22ൽ 117.4 കോടിയായിരുന്നു ഈയിനത്തിലെ ചെലവ്. സ്ഥാനാർത്ഥികൾക്കുള്ള സാമ്പത്തിക സഹായത്തിനായി 76.5 കോടിയും കഴിഞ്ഞ വർഷം ബി.ജെ.പി ചെലവഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |