പാട്‌ന: മഹാസഖ്യം വിട്ട് വീണ്ടും ബി.ജെ.പിക്കൊപ്പം ചേർന്ന നിതീഷ് കുമാർ ഇന്ന് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടും. 243 അംഗ ബീഹാർ നിയമസഭയിൽ 122 എം.എൽ.എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 128 അംഗങ്ങളാണ് എൻ.ഡി.എ സഖ്യത്തിലുള്ളത്. മഹാസഖ്യത്തിൽ 114 എം.എൽ.എമാരും.
അതേസമയം രാഷ്ട്രീയ അട്ടിമറിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളും സജീവമായിരിക്കുകയാണ്. നിതീഷിന്റെ പാർട്ടിയായ ജെ.ഡി.യുവിലെ അഞ്ചു എം.എൽ.എമാരെ പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. എം.എൽ.എമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങൾ പാർട്ടികൾക്കിടയിൽ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. പാർട്ടികൾ എം.എൽ.എമാരെ റിസോർട്ടുകളിലും മറ്റും പാർപ്പിച്ചിരിക്കുകയാണ്.
സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയവും ഇന്ന് സഭയിൽ അവതരിപ്പിക്കും. മഹാസഖ്യ സർക്കാരിൽ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി ഇതുവരെ സ്പീക്കർ സ്ഥാനം രാജിവച്ചിട്ടില്ല. ഇതേത്തുടർന്നാണ് ജെ.ഡി.യു- ബി.ജെ.പി സഖ്യം സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
ആർ.ജെ.ഡി എം.എൽ.എമാർ ശനിയാഴ്ച മുതൽ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയുടെ വസതിയിൽ തമ്പടിച്ചിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എമാരെ ദിവസങ്ങൾക്ക് മുന്നേ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇവർ ഇന്ന് വൈകിട്ടോ തിങ്കളാഴ്ച രാവിലെയോ പാട്‌നയിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |