ന്യൂഡൽഹി : സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) അന്വേഷണം സ്റ്റേ ചെയ്യാൻ എക്‌സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി വിധി പറയാൻ മാറ്റി. അതുവരെ അറസ്റ്റ് അടക്കം കടുത്ത നടപടികൾ പാടില്ല. അതേസമയം, എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ എക്സാലോജിക് കൈമാറണമെന്ന് ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് നിർദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയാണ് എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. അറസ്റ്റിന് ഉദ്ദേശ്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ, രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. ഫെബ്രുവരി 15നകം രേഖകൾ നൽകാമെന്ന് വീണയുടെ കമ്പനി പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സി.എം.ആർ.എൽ 135 കോടി നൽകിയെന്ന് ആദായനികുതി വകുപ്പിനോട് വെളിപ്പെടുത്തിയെന്നും എക്സാലോജികിന് നൽകിയ 1.72 കോടി ഇതിൽപ്പെട്ടതാണെന്നും എസ്.എഫ്.ഐ.ഒ അറിയിച്ചു. എക്സാലോജിക് ഒരു സേവനവും നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് അധികാരമുണ്ട്:
എസ്.എഫ്.ഐ.ഒ
1. കമ്പനി കാര്യങ്ങളെ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്രത്തിന് അധികാരമുണ്ട്.
2. അന്വേഷണം നടത്താൻ എക്സാലോജികിന്റെ സമ്മതം വേണ്ട. കോടതി ഇടപെടേണ്ട സാഹചര്യമില്ല.
3. ഡെപ്യൂട്ടി രജിസ്ട്രാർ ഒഫ് കമ്പനീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് പരിമിതമായ അധികാരം.അവരുടെ അന്വേഷണം മരവിപ്പിച്ചു. എല്ലാ ഫയലും എസ്.എഫ്.ഐ.ഒ ഏറ്റെടുത്തു.
അധികാര ദുർവിനിയോഗം:
എക്സാലോജിക്
1. 2005ൽ രൂപീകരിച്ച എസ്.എഫ്.ഐ.ഒ സഹാറ, സത്യം തുടങ്ങിയ വമ്പൻ തട്ടിപ്പുക്കേസുകളാണ് കൈകാര്യം ചെയ്യുന്നത്.ഇവിടെ സോഫ്റ്റ് വെയർ കമ്പനിയുടെ 1.72 കോടിയിലാണ് അന്വേഷണം
2. ഡെപ്യൂട്ടി രജിസ്ട്രാർ ഒഫ് കമ്പനീസിന്റെ അന്വേഷണവും, എസ്.എഫ്.ഐ.ഒ അന്വേഷണവും സമാന്തരമായി എങ്ങനെ നടക്കും ?
3. ഡെപ്യൂട്ടി രജിസ്ട്രാർ ഒഫ് കമ്പനീസിന്റെ സംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എസ്.എഫ്.ഐ.ഒയ്ക്ക് വിട്ടതെന്നും പറയുന്നു. ആ റിപ്പോർട്ട് പുറത്തു കാണിക്കുന്നില്ല. തൽസ്ഥിതി റിപ്പോർട്ട് ഇല്ലാതിരുന്നപ്പോൾ ഇറക്കിയ ഉത്തരവ് റദ്ദാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |