നന്ദി പറയാൻ പ്രധാനമന്ത്രി ഖത്തറിലേക്ക്
ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻനാവികർ അതിവേഗം കുറ്റമുക്തരായി തിരിച്ചെത്തിയത് ഇന്ത്യയുടെ നയതന്ത്രപാടവത്തിനു ലഭിച്ച വലിയ അംഗീകാരമായി. ഭാരതസർക്കാരിന്റെ ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കപ്പെട്ടശേഷം തടവിൽ കഴിയുകയായിരുന്ന മലയാളി അടക്കം എട്ടു നാവികരിൽ ഏഴുപേരാണ് തിരിച്ചെത്തിയത്. യാത്രാരേഖകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ യാത്ര വൈകുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദിനെ നേരിൽ കണ്ട് മോചനത്തിന് നന്ദി പറയും. മുൻ നാവികനായ മലയാളി രാഗേഷ് ഗോപകുമാർ, മുൻ ക്യാപ്ടൻമാരായ നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ്മ, സൗരഭ് വസിഷ്ഠ്, മുൻ കമാൻഡർമാരായ അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് കുറ്റവിമുക്തരായത്. ഞായറാഴ്‌ച രാവിലെ സാധനങ്ങളുമെടുത്ത് തയ്യാറായിരിക്കാൻ ജയിൽ അധികൃതർ ആവശ്യപ്പെട്ടപ്പോൾ കുറ്റമുക്തരായ വിവരം അറിഞ്ഞിരുന്നില്ല. ദോഹ ഇന്ത്യൻ എംബസിയിലേക്കും അവിടെനിന്ന് വിമാനത്താവളത്തിലേക്കും കൊണ്ടുപോയി. ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച രാത്രി രണ്ടു മണിയോടെ ഡൽഹിയിലെത്തി. വിദേശകാര്യ മന്ത്രാലയം ഖത്തറിന് നന്ദി പറഞ്ഞിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മോചനവിവരം പുറത്തറിഞ്ഞത്. വധശിക്ഷ വിധിച്ചതു മുതൽ വിഷയം അതീവ ജാഗ്രതയോടെയാണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്തത്. മാദ്ധ്യമങ്ങൾക്ക് സമ്പൂർണ വിവരങ്ങൾ നൽകിയിരുന്നില്ല. മോചനത്തിന് ഇടയാക്കിയ നയതന്ത്ര നീക്കങ്ങളും രഹസ്യമാണ്. എട്ടുപേരുടെയും വിലാസവും പുറത്തുവിട്ടിട്ടില്ല.
വിജയം മോദിയുടെ നയതന്ത്രം
ഡിസംബറിൽ ദുബായിൽ കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്‌ചയാണ് വധശിക്ഷ റദ്ദാക്കാൻ ഇടയാക്കിയത്. മോചനത്തിന് വഴിതെളിച്ചതും പ്രധാനമന്ത്രിയുടെ നയതന്ത്ര നീക്കങ്ങളാണ്. നടപടികൾക്ക് മേൽനോട്ടം വഹിച്ചത് പ്രധാനമന്ത്രിയാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി. മോചനം പ്രധാനമന്ത്രിയുടെ നേതൃപാടവത്തിന്റെ തെളിവാണെന്നും ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് യു.എ.ഇയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നാളെ അബുദാബിയിൽ നിന്നാണ് ഖത്തറിലേക്ക് പോകുക.
പ്രധാനമന്ത്രിക്ക് നന്ദി
നാട്ടിൽ തിരിച്ചെത്തിയ വിമുക്തഭടന്മാർ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ട്. നാട്ടിലെത്താൻ 18 മാസം കാത്തിരുന്നു. മോചനം സാദ്ധ്യമായത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ ഇടപെടൽകൊണ്ടുമാത്രമാണ്.
കുറ്റവും ശിക്ഷയും
ഖത്തർ പ്രതിരോധ, സുരക്ഷാ ഏജൻസികൾക്ക് പരിശീലനവും അനുബന്ധ സേവനങ്ങളും നൽകുന്ന സ്വകാര്യ സ്ഥാപനമായ അൽ - ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടൻസി സർവീസസിലെ ഉദ്യോഗസ്ഥരായിരുന്നു എട്ടു പേരും. 2022 ആഗസ്റ്റിൽ ദോഹയിൽ ഖത്തർ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ഹൈടെക് ഇറ്റാലിയൻ അന്തർവാഹിനികൾ വാങ്ങുന്ന ഖത്തർ പദ്ധതിയുടെ വിവരം ഇസ്രയേലിന് ചോർത്തിയെന്നാണ് ആരോപിതമായ കുറ്റം. ഒക്ടോബർ 26ന് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഇന്ത്യയുടെ അപ്പീലും നയതന്ത്ര നീക്കങ്ങളും വഴി ഡിസംബറിൽ അപ്പീൽ കോടതി അത് റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |