@ഇന്ന് ലോക റേഡിയോ ദിനം
കോഴിക്കോട്: മുഹമ്മദ് റഫിയുടെ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം റേഡിയോ നന്നാക്കി തുടങ്ങിയ ജീവിതം 73 ലും തുടരുകയാണ് റേഡിയോ കോയയെന്ന എഴുപത്തിമൂന്നുകാരൻ ഹൈദ്രോസ്. മാങ്കാവ് കുളങ്ങരപീടിക സ്വദേശിയായ ഹൈദ്രോസിന്റെ ജീവിതം സംഗീതത്തിനും റേഡിയോയ്ക്കുമായി ഉഴിഞ്ഞു വച്ചിരിക്കുകയാണ്. ഇതുവരെ കാണാത്ത വിവിധ തരം റേഡിയോകളുടെയും ഗ്രാമഫോൺ റെക്കാർഡുകളുടേയും അത്യപൂർവശേഖരമാണ് അദ്ദേഹത്തിന്റെ വീടിന്റെ മുകൾ നിലയിലുള്ളത്. പുരാതന കാലം മുതലുള്ള ഏത് റേഡിയോയും നന്നാക്കുന്നതിലും അതി വിദഗ്ധനും കൂടിയാണ് ഹെെദ്രോസ് കോയ.
മുഹമ്മദ് റഫിയുടെ പാട്ടുകൾ കേൾക്കാതെ ജീവിക്കാനാവില്ലെന്ന് മനസിലാക്കിയ ഹൈദ്രോസ് പതിനേഴാം വയസിലാണ് സ്വന്തമായി അദ്ധ്വാനിച്ച പണം കൊണ്ട് പുത്തൻ ജി.ഇ.സി റേഡിയോ വാങ്ങുന്നത്. ഇടയ്ക്ക് റേഡിയോ കേടായപ്പോൾ പാട്ട് കേൾക്കൽ മുടങ്ങി. അങ്ങനെയാണ് കേടായ റേഡിയോ നന്നാക്കി തുടങ്ങിയത്. നന്നാക്കി നന്നാക്കി ഒടുവിൽ റേഡിയോ മെക്കാനിക്കുമായി. കല്ലായിലെ പച്ചക്കറി കടയിൽ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് റേഡിയോയും റെക്കോർഡ്സും വാങ്ങി.
ഗ്രാമഫോൺ മുതൽ മർഫി റേഡിയോ, കാൻബ്രിഡ്ജ് ഇന്റർനാഷണൽ പെെ, നോർമെന്റ്, വാൾഫ് റേഡിയോയുമെല്ലാം ഉൾപ്പടെ വലിയൊരു ശേഖരവും ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. കഷ്ടപ്പെട്ട് സംഘടിപ്പിച്ച റഫിയുടേതടക്കമുള്ള 3000ത്തോളം ഗാന റെക്കോർഡുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മിക്കതും വിദേശനിർമിതം. മറ്റുപലരും നന്നാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട നിരവധി റേഡിയോകളുമായി രാജ്യത്തിന്റെ പല ഭാഗത്തുനിന്നും കോയാക്കയെ കാണാൻ ആളുകളെത്തുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള ഇത്തരം റേഡിയോ നന്നാക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളാണ് ഇദ്ദേഹം. ഭാര്യ സീനത്തും മക്കളായ താരിഖ് അസൻ, താഹിർ മുഹമ്മദ്, ആമിന ഫസ്ന എന്നിവരും പിതാവിന്റെ ആഗ്രഹത്തിന് കൂട്ടായി ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |