അമേത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ന്യായ് യാത്ര അമേത്തിയിൽ പ്രവേശിക്കുന്ന അതേ ദിവസം തന്നെ മണ്ഡലം സന്ദർശിക്കാൻ ഒരുങ്ങി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് യുപിയിൽ പ്രവേശിച്ച ന്യായ് യാത്ര ഇന്നാണ് അമേത്തിയിൽ എത്തുന്നത്. ഒരു കാലത്ത് ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്നു അമേത്തി. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഇരുവരുടെയും അമേത്തിയിലെ വരവിന് പിന്നിൽ വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.
15 വർഷത്തോളം അമേത്തിയിൽ എംപിയായിരുന്ന രാഹുൽ ഗാന്ധിയെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനായിരുന്നു സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. അതിനുശേഷം പിന്നെ രണ്ട് പേരെയും അമേത്തി മണ്ഡലത്തിൽ ഒരുമിച്ച് കണ്ടിട്ടില്ല. എന്നാൽ 2022 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വ്യത്യസ്ത പ്രചാരണ പരിപാടികളിൽ പങ്കെടുത്തതാണ് അവസാന സംഭവം.
നാല് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേത്തിയിൽ എത്തുന്നത്. മണ്ഡലത്തിലെ ഗ്രാമങ്ങൾ സ്മൃതി ഇറാനി സന്ദർശിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് കേന്ദ്രമന്ത്രി മണ്ഡലത്തിലെത്തുന്നത്. ഫെബ്രുവരി 22ന് ഇറാനിയുടെ ഗൃഹപ്രവേശന ചടങ്ങോടെയാണ് സന്ദർശനം അവസാനിക്കുക.
അതേസമയം, ഭാരത് ന്യായ് യാത്രയുടെ ഭാഗമായാണ് രാഹുൽ അമേത്തിയിൽ എത്തുന്നത്. റോഡ് ഷോ, പൊതുയോഗങ്ങൾ, ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ അജണ്ട. ഇരുവരും തമ്മിൽ നേരിട്ട് കാണാനുള്ള സാദ്ധ്യതകൾ കുറവാണെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി മണിപ്പൂരിൽ നിന്ന് മുംബയിലേക്കുള്ള യാത്രയാണ് ഭാരത് ന്യായ് യാത്ര. ഇംഫാലിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6,200 കിലോമീറ്ററാണ് യാത്ര. സമാപനം മാർച്ച് 20ന് മുംബയിൽ നടക്കും. രണ്ടാം യാത്ര കൂടുതലും പ്രത്യേക ബസിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ മാത്രം പദയാത്രയായി പോകും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |