ദിസ്‌പൂർ: ഭാരത് ജോഡോ ന്യായ് യാത്രക്കിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കാനൊരുങ്ങി ആസാം പൊലീസ്. കഴിഞ്ഞമാസം ന്യായ് യാത്ര ഗുവാഹട്ടിയിൽ പ്രവേശിച്ച സമയത്താണ് സംഘർഷമുണ്ടായത്. പൊതുമുതൽ നശിപ്പിച്ചുവെന്ന കേസിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ രാഹുൽ ഗാന്ധിക്ക് പുറമേ മറ്റ് മുതിർന്ന നേതാക്കളായ കെ സി വേണുഗോപാൽ, ജിതേന്ദ്ര സിംഗ്, ജയ്‌റാം രമേശ്, ശ്രീനിവാസ് ബി വി, കനയ്യ കുമാർ, ഗൗരവ് ഗാഗോയ്, ഭുപേൻ കുമാർ ബോറ, ദേബബത്ര സായ്‌കിയ എന്നിവരുടെ പേരുമുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺഗ്രസ് എംഎൽഎ ജകീർ ഹുസൈൻ സിക്‌ദർക്ക് ആസാം പൊലീസ് ഇന്നലെ സമൻസ് അയച്ചിരുന്നു. ഗുവാഹട്ടി സിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി രാമൻ കുമാർ ശർമയ്ക്കും സമൻസ് ലഭിച്ചിരുന്നു. ഫെബ്രുവരി 23ന് ഹാജരാകാനാണ് ശർമയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.
ജനുവരി 23ന് ഗുവഹാട്ടിയിൽ സ്ഥാപിച്ചിരുന്ന പൊലീസ് ബാരിക്കേഡുകൾ രാഹുലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തകർത്തിരുന്നു. ന്യായ് യാത്ര ഗുവാഹട്ടിയിൽ പ്രവേശിച്ചാൽ എഫ് ഐ ആർ ഫയൽ ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചത്.
തുടർന്ന് പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടാവുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ നിരവധി പൊലീസുകാർക്കും കോൺഗ്രസ് പ്രവർത്തകർക്കും പരിക്ക് പറ്റി.
ബാരിക്കേഡുകൾ തകർത്തെങ്കിലും പ്രവർത്തകർ മുന്നോട്ട് പോയില്ല. ഇതിനുപിന്നാലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബാരിക്കേഡുകൾ തകർത്തത് 'നക്‌സൽ' പ്രവർത്തനമെന്ന് വിമർശിച്ച മുഖ്യമന്ത്രി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിക്കുകയായിരുന്നു. പൊതുതിരഞ്ഞെടുപ്പിന് മുമ്പ് വിഷയം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കാത്തതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |