1947ൽ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടും ഇവിടത്തെ ജനങ്ങൾക്ക് ഇപ്പോഴും പലരിൽ നിന്നും സ്വാതന്ത്ര്യം ചോദിച്ച് വാങ്ങേണ്ട അവസ്ഥയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതു മുതൽ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതു വരെ ഓരോ കാര്യത്തിലും പലരുടെയും ഇഷ്ടങ്ങളും തീരുമാനങ്ങളും നമ്മളിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ അനുഭവിക്കേണ്ടി വരുന്ന പ്രശ്നമാണ്. ഇതിനെയെല്ലാം എതിർത്ത് ജീവിക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യുന്നു.
എന്നാൽ, നമ്മൾ ഈ അനുഭവിക്കുന്നതിന്റെ എത്രയോ മടങ്ങ് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്ന സമൂഹങ്ങൾ ലോകത്തുണ്ടെന്ന് അറിയാമോ? ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇവരുടെ ജീവിത കഥ കേട്ടുകഴിഞ്ഞാൽ നമ്മൾ എത്രയോ ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകും. അത്തരത്തിൽ ഒരു സമൂഹത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. അതാണ് ബ്രൂഡർഹോഫ് സമുദായം. ഫോൺ കണ്ടിട്ടില്ലാത്ത ഇവർ ഇപ്പോഴും ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇവരുടെ ചരിത്രത്തെപ്പറ്റിയും ഇപ്പോഴുള്ള ജീവിതത്തെപ്പറ്റിയും വിശദമായി അറിയാം.
ജർമനിയിൽ നിന്ന് ലണ്ടനിലേക്ക്
1920ൽ ഒന്നാം ലോകമഹായുദ്ധ സമയത്ത് ജർമൻ വൈദ്യശാസ്ത്രജ്ഞനായ എബർഹാർഡ് അർനോൾഡ്, ഒരു കൂട്ടം ക്രിസ്‌ത്യാനികളെ ഗിരിപ്രഭാഷണത്തിന്റെ നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ പഠിപ്പിച്ചു. നാസി പാർട്ടിയിൽ ചേരാൻ വിസമ്മതിച്ച ഇവർക്ക് 1930കളിൽ കൊടിയ പീഡനങ്ങൾ നേരിടേണ്ടി വന്നു. 1937ൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ഇവരെ പിരിച്ചുവിട്ടു. തുടർന്ന് ബ്രൂഡർഹോഫ് സമുദായത്തിലുള്ള നിരവധി അംഗങ്ങൾ ജർമനിയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. പലരും ചേക്കേറിയ രാജ്യങ്ങളുടെ സംസ്കാരങ്ങളുമായി ലയിച്ചു. എന്നാൽ, ഇംഗ്ലണ്ടിലെ കോട്‌സ്‌വോൾഡ്‌സിൽ ചേക്കേറിയ ഒരു കൂട്ടം ബ്രൂഡർഹോഫ് അംഗങ്ങൾ ഇപ്പോഴും ആ പഴയ നിയമങ്ങളും രീതികളും പിന്തുടരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് തടങ്കൽ ഭീഷണി പോലുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ഇവർ സമുദായത്തിൽ തന്നെ തുടർന്നു.
വസ്ത്രവും പ്രണയവും
പരമ്പരാഗത ജീവിതരീതി പിന്തുടരുന്ന ബ്രൂഡർഹോഫ് സമുദായത്തിലുള്ള 300 അംഗങ്ങളാണ് നിലവിൽ ലണ്ടനിലുള്ളത്. ഇവരുടെ ജീവിതരീതി മറ്റ് സമുദായങ്ങളിലെ ജനങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. പല തരത്തിലുള്ള നിയമങ്ങൾ ഇവർക്ക് പാലിക്കേണ്ടതായി വരുന്നു. പുറമേ ചിന്തിക്കുമ്പോൾ വിഡ്ഢിത്തമാണെന്ന് തോന്നുമെങ്കിലും വളരെ വിശ്വാസത്തോടെയാണ് ഈ സമുദായത്തിലെ ജനങ്ങൾ ഓരോ കാര്യവും ചെയ്യുന്നത്.
ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ കണങ്കാൽ വരെ നീളമുള്ള പാവാടയും ടോപ്പും ധരിക്കണം. ഇവർ പാന്റോ മറ്റ് വസ്ത്രങ്ങളോ ധരിക്കാൻ പാടുള്ളതല്ല. മാത്രമല്ല, പ്രണയിക്കാനുള്ള അവകാശം പോലും ഈ സമുദായത്തിലെ കുട്ടികൾക്കില്ല. ഇനി പ്രണയിക്കണമെങ്കിൽ തന്നെ സമുദായത്തിലെ ബന്ധപ്പെട്ട ചുമതലയുള്ള ആളിൽ നിന്നും അനുമതി തേടണം. 20 വയസ് കഴിഞ്ഞവർക്കാണ് ഇവർ പ്രണയിക്കാൻ അനുവാദം നൽകുന്നത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് സ്ത്രീകളെ മറ്റ് പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിചിത്രമായ ഈ വേഷവും നിയമങ്ങളും ഉണ്ടാക്കിയത്. എന്നാൽ, ഇപ്പോഴും ഇക്കാര്യങ്ങൾ മുറപോലെ ചെയ്‌തുവരികയാണ്.
'ചിന്താശേഷി നശിപ്പിക്കുന്ന ഫോൺ ഉപയോഗിക്കരുത്'
വർഷങ്ങൾക്ക് മുമ്പ് ബ്രൂഡർഹോഫ് സമുദായത്തിൽപ്പെട്ട ഒരു സ്ത്രീ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരുന്നു. പ്രണയം പിടിക്കപ്പെട്ടുകഴിഞ്ഞാൽ മറ്റുള്ളവരുടെ മുന്നിൽ നിർത്തി അപമാനിക്കുമെന്നാണ് അവർ പറഞ്ഞത്. സമയവും ബുദ്ധിയും ചിന്താശേഷിയും നശിക്കും എന്നതിന്റെ പേരിൽ മോബൈൽ ഫോണുകൾ പോലും ഇവർക്ക് അനുവദനീയമല്ല. ഫോണുകൾ മാത്രമല്ല, വീഡിയോ ഗെയിമുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയും ബ്രൂഡർഹോഫ് സമുദാത്തിലുള്ളവർക്ക് നിരോധിച്ചിരിക്കുകയാണ്. കൂടാതെ സമുദായത്തിലെ ഓരോ അംഗവും അവരുടെ ഉത്തരവാദിത്തമെന്നോണം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |