ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് ഇന്നലെ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. കമൽനാഥിന്റെ മകൻ ചിന്ദ‌്‌വാരയിൽ സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് ആവർത്തിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ഭോപ്പാൽ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കമൽനാഥ് പങ്കെടുത്തത്. യാത്രയുടെ ഒരുക്കങ്ങൾക്കായി രൂപീകരിച്ച കമ്മിറ്റികളുമായി അദ്ദേഹം ചർച്ച നടത്തി.
യോഗത്തിൽ മദ്ധ്യപ്രദേശിന്റെ ചുമതലയുള്ള ജിതേന്ദ്ര സിംഗ്, പി.സി.സി അദ്ധ്യക്ഷൻ ജിതു പട്‌വാരി, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. കമൽനാഥിന്റെ ശക്തികേന്ദ്രമെന്ന് കരുതുന്ന ചിന്ദ‌്‌വാരയിൽ നിന്നുള്ള നേതാക്കളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. മാർച്ച് രണ്ടിനാണ് ഭാരത് ജോഡോ ന്യായ് യാത്ര മദ്ധ്യപ്രദേശിൽ പ്രവേശിക്കുന്നത്. അഞ്ച് ദിവസം സംസ്ഥാനത്ത് പര്യടനം നടത്തും.
ബാനറിൽ കമൽനാഥിനെ ഒഴിവാക്കി
ന്യായ് യാത്രയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ഗുണയിലെത്തിയ ദിഗ് വിജയ് സിംഗിനെ സ്വാഗതം ചെയ്‌ത ബാനറിൽ നിന്ന് കമൽനാഥിന്റെ ചിത്രം നീക്കം ചെയ്തത് പാർട്ടിക്കുള്ളിലെ നീക്കങ്ങളുടെ സൂചനയായി. എന്നാൽ ഊഹാപോഹങ്ങൾ തള്ളിയ ജിതേന്ദ്ര സിംഗും മദ്ധ്യപ്രദേശിലെ മുതിർന്ന നേതാവ് സജ്ജൻ സിംഗ് വർമ്മയും കമൽനാഥ് എങ്ങും പോകില്ലെന്നും മകൻ നകുൽനാഥ് കോൺഗ്രസ് ടിക്കറ്റിൽ സിറ്റിംഗ് മണ്ഡലമായ ചിന്ദ്‌വാരയിൽ മത്സരിക്കുമെന്നും വ്യക്തമാക്കി. ഒമ്പത് തവണ കമൽനാഥ് ഇവിടെനിന്ന് എം.പിയായിട്ടുണ്ട്. കമൽനാഥ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ബി.ജെ.പിയാണ് പ്രചരിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |