തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ വിസിയുടെ റിപ്പോർട്ട്. വിസി വിളിച്ച യോഗത്തിൽ മന്ത്രി സ്വന്തം നിലയ്‌ക്ക് അദ്ധ്യക്ഷയായി എന്നാണ് റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്.
ചട്ട ലംഘനമാണെന്ന് പറഞ്ഞിട്ടും മന്ത്രി അദ്ധ്യക്ഷയായി. ചാൻസലറുടെ അസാന്നിദ്ധ്യത്തിൽ തനിക്ക് അദ്ധ്യക്ഷ ആകാമെന്നായിരുന്നു മന്ത്രിയുടെ വാദം. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയിൽ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യോഗത്തിൽ ഉയർന്ന പേരുകൾ റിപ്പോർട്ടിൽ വി സി ഉൾപ്പെടുത്തി. സെർച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും കൈമാറി.
വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന കേരള സർവകലാശാല സെനറ്റ് യോഗ തീരുമാനം ഗവർണർ റദ്ദാക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശവും തേടിയിരുന്നു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മേൽ ഗവർണറെ സന്ദർശിച്ച് സെനറ്റ് യോഗത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചതിന് പിന്നാലെയാൺ് അദ്ദേഹം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
പ്രോചാൻസലറായ മന്ത്രി ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നതിന്റെ നിയമവശങ്ങളടക്കം പരിശോധിച്ച ശേഷമായിരിക്കും ഗവർണർ തുടർ നടപടികളിലേക്ക് കടക്കുക. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിച്ച് ഗവർണർക്ക്, കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗം റദ്ദാക്കി വീണ്ടും വിളിച്ചു ചേർത്ത് സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെടാം. അല്ലെങ്കിൽ വി സിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെനറ്റ് യോഗത്തിൽ പ്രതിപക്ഷാംഗങ്ങൾ നിർദ്ദേശിച്ച പേരുകളടക്കം ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കാം. അതുമല്ലെങ്കിൽ സർവകലാശാലയുടെ പ്രതിനിധിയില്ലാതെ സ്വന്തംനിലയിൽ സെർച്ച് കമ്മിറ്റിയുണ്ടാക്കാം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ സാദ്ധ്യതകൾ പരിശോധിച്ചാകും ഗവർണർ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |