വിജയവാഡ: ജഗൻ മോഹൻ സർക്കാരിനെതിരെ ചലോ സെക്രട്ടേറിയറ്റ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച കോൺഗ്രസ് അദ്ധ്യക്ഷ വൈ.എസ് ശർമിള അറസ്റ്റിൽ. ആന്ധ്രയിലെ തൊഴിലില്ലായ്മയും വിദ്യാർത്ഥികളും യുവാക്കളും നേരിടുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ സമരം നടത്തിയത്.
എ.പി.സി.സി അദ്ധ്യക്ഷൻ ജി. രുദ്രരാജുവിനെയും ഉൾപ്പെടെ നിരവധി നേതാക്കളെയും അറസ്റ്ര് ചെയ്തു. ബലപ്രയോഗത്തിലൂടെയായിരുന്നു അറസ്റ്റ്. മാർച്ചിന് അനുമതി ഇല്ലായെന്നും ഉത്തരവുകൾ ലംഘിച്ചതിനാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു. ബലപ്രയോഗത്തിനിടെ ശർമിളയുടെ കൈയിൽ ചെറിയ മുറിവേറ്റു. .ആന്ധ്ര മുഖ്യമന്ത്രിയും സഹോദരനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ ശർമിള രൂക്ഷ വിമർശനം ഉന്നയിച്ചു.
തൊഴിൽ രഹിതരായ യുവാക്കൾക്ക് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ജഗൻ ഏകാധിപതിയാണെന്നും ശർമിള ആരോപിച്ചു.
തൊഴിലില്ലായ്മയാണ് ആന്ധ്ര നേരിടുന്ന വെല്ലുവിളി. അഞ്ചുകൊല്ലത്തിനിടെ തൊഴിലില്ലായ്മയെ തുടർന്ന് 21,000 പേർ ആത്മഹത്യ ചെയ്‌തു. ഇതിന് സർക്കാരാണ് ഉത്തരവാദി. അധികാരത്തിലെത്തുന്നതിനു മുൻപ് 2.30 ലക്ഷം ഒഴിവുകൾ നികത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാലിതു നടപ്പായില്ല. കുംഭകർണനെ പോലെ കഴിഞ്ഞ അഞ്ചു കൊല്ലവും ജഗൻ ഉറങ്ങുകയായിരുന്നെന്നും മാർച്ചിനിടെ ശർമിള പ്രതികരിച്ചു.
എക്‌സ് പോസ്റ്റിലൂടെയും ശർമിള രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
അഞ്ച് വർഷമായിട്ടും വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ പരിഹരിച്ചില്ല. സർക്കാർ തികച്ചും പരാജയമാണ്.
തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാനാവില്ലേ. തൊഴിലില്ലാത്തവർക്ക് വേണ്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്താൽ ഞങ്ങളെ വീട്ടുതടങ്കലിലാക്കുമോ? ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ അവകാശമില്ലേ? ആയിരക്കണക്കിന് പൊലീസുകാരെ ചുറ്റും നിറുത്തി. ഇരുമ്പ് വേലി കെട്ടി ഞങ്ങളെ ബന്ദികളാക്കി. ഞങ്ങൾ തൊഴിൽ രഹിതരുടെ പക്ഷത്ത് നിൽക്കുമ്പോൾ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നു. പ്രതിഷേധം തടയാൻ ശ്രമിക്കുന്ന ഏകാധിപതികളാണ് നിങ്ങൾ. സർക്കാർ യുവാക്കളോട് മാപ്പ് പറയണമെന്നും ശർമിള എക്സിൽ കുറിച്ചു.
ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം
വീട്ടുതടങ്കൽ ഒഴിവാക്കാൻ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങി ശർമിള. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ചലോ സെക്രട്ടേറിയറ്റ് പ്രതിഷേധത്തിനു മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാക്കളെയുൾപ്പെടെ
പൊലീസ് കസ്റ്റഡിയിൽ എടുക്കുകയോ വീട്ടുതടങ്കലിൽ ആക്കുകയോ ചെയ്‌തെന്ന് ശർമിള ആരോപിച്ചു. ഇതേത്തുടർന്നാണ് ഓഫീസിൽ കിടന്നുറങ്ങാൻ തീരുമാനിച്ചത്. വീട്ടുതടങ്കൽ ഒഴിവാക്കാൻ സ്ത്രീയായ എനിക്ക് പാർട്ടി ഓഫീസിൽ രാത്രി ചെലവഴിക്കേണ്ടിവരുന്നത് ലജ്ജാകരമാണെന്ന് ശർമിള പ്രതികരിച്ചു
ജഗന്റെ ധാർഷ്ട്യത്തിനെതിരെയും ജനാധിപത്യത്തിന് വേണ്ടിയും നിലകൊള്ളുന്നുവെന്ന് മണിക്കം ടാഗോർ എം.പി പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്താനുള്ള പൊലീസ് നീക്കത്തെ അപലപിക്കുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുകയും ചെയ്യേണ്ട സമയമാണിത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |