ന്യൂഡൽഹി: മുതിർന്ന ശിവസേനാ നേതാവും മഹാരാഷ്‌ട്ര മുൻമുഖ്യമന്ത്രിയും മുൻ ലോക്‌സഭാ സ്പീക്കറുമായ മനോഹർ ജോഷി (86) അന്തരിച്ചു. ഇന്നലെ പുലർച്ചെ മുംബയ് ഹിന്ദുജ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ‌്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ദാദർ ശിവാജി പാർക്ക് ശ്മശാനത്തിൽ നടന്നു. മുംബയ് കോർപറേഷനിലെ കൗൺസിലർ ആയി തുടങ്ങി മുഖ്യമന്ത്രി പദം വരെയെത്തിയ രാഷ്‌ട്രീയ ജീവിതം ശിവസേനയുടെ ഉയർച്ചയ്‌ക്കും പിളർപ്പിനും സാക്ഷ്യം വഹിച്ചു. മുംബയ് മേയർ, ലെജിസ്ളേറ്റീവ് കൗൺസിൽ, എം.എൽ.എ എന്നീ പദവികൾ വഹിച്ചു. 1995 മുതൽ 1999 വരെ ശിവസേന-ബി.ജെ.പി മന്ത്രിസഭയിൽ മുഖ്യമന്ത്രി. മഹാരാഷ്‌ട്രയിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. പൂനെയിലെ ഭൂമി ഇടപാടിന്റെ പേരിൽ രാജി വയ്‌ക്കേണ്ടി വന്നു. 1999- 2002 കാലത്ത് വാജ്‌പേയി സർക്കാരിൽ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്റർപ്രൈസസ് മന്ത്രി. 2002- 2004 കാലഘട്ടത്തിൽ ലോക്‌സഭാ സ്പീക്കറും 2006-2012 കാലത്ത് രാജ്യസഭാംഗവുമായിരുന്നു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ വിശ്വസ്‌തനായിരുന്നു. മഹാരാഷ്‌ട്രയിലെ ബി.ജെ.പി-ശിവസേന ബന്ധം സുദൃഢമാക്കുന്നതിൽ പങ്കുവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |