ഭോപ്പാൽ: ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ മദ്ധ്യപ്രദേശിലെ ജനങ്ങളും പാർട്ടി പ്രവർത്തകരും ന്യായ് യാത്രയിൽ പങ്കു ചേരണമെന്ന ആഹ്വാനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്.
അടിച്ചമർത്തലിനും അനീതിക്കും എതിരായ പോരാട്ടത്തിൽ പങ്കാളികളാകണമെന്നാണ് കമൽനാഥ് പ്രവർത്തകരോട് ആഹ്വാനം ചെയ്‌തത്.
ഇതോടെ കമൽനാഥും മകനും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
''രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വരവേൽക്കാനുള്ള ആവേശത്തിലാണ് മദ്ധ്യപ്രദേശിലെ ജനങ്ങളും കോൺഗ്രസ് പ്രവർത്തകരും. നമ്മുടെ നേതാവ് രാഹുൽ രാജ്യത്തുടനീളം തെരുവിലിറങ്ങി അനീതിക്കും അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ പോരാട്ടം നടത്തുകയാണ്. ന്യായ് യാത്രയിൽ പരമാവധി പങ്കാളികളായി ശക്തിയും ധൈര്യവും ആവാൻ ഞാൻ മദ്ധ്യപ്രദേശിലെ ജനങ്ങളോടും കോൺഗ്രസിന്റെ ധീരരായ പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു. അനീതിക്കെതിരായ ഈ മഹത്തായ പരിപാടിയിൽ നമുക്ക് ഒരുമിച്ച് അണിചേരാം'' – കമൽനാഥ് എക്സിൽ കുറിച്ചു.
കമൽനാഥ് ആഗ്രഹിച്ച രാജ്യസഭാ സീറ്റ് കോൺഗ്രസ് നിഷേധിച്ചതോടെയാണ് അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായത്. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രാഹുൽഗാന്ധിക്ക് കമൽനാഥിനോടുള്ള വിയോജിപ്പാണ് സീറ്റ് നിഷേധിക്കപ്പെടാനുള്ള കാരണമായി വിലയിരുത്തപ്പെട്ടത്. 2023ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 230 സീറ്റുകളിൽ 163 എണ്ണവും ബിജെപി നേടിയിരുന്നു. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 66 സീറ്റിലൊതുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |