ഹൈദരാബാദ്: ടി.വി ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. തെലുങ്ക് അവതാരകനായ പ്രണവ് സിസ്റ്റലയെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് ചെയ്യുന്ന ഹൈദരാബാദ് സ്വദേശിനി തൃഷ ബോഗിറെഡ്ഡിയെ (31) അറസ്റ്റ് ചെയ്‌തു. ഇവരുടെ നാല് സഹായികളും പിടിയിലായി. രണ്ട് വർഷം മുമ്പ് മാട്രിമോണിയൽ സൈറ്റിൽ അവതാരകന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ചൈതന്യ റെഡ്ഡി എന്നയാളുമായി
തൃഷ അടുപ്പത്തിലായി. കുറച്ചുനാൾ കഴിഞ്ഞ് ബിസിനസിൽ 40 ലക്ഷം രൂപ നിക്ഷേപിക്കാൻ ചൈതന്യ തൃഷയോട് ആവശ്യപ്പെട്ടു. യു.പി.ഐ വഴി ഇയാൾക്ക് 40 ലക്ഷം രൂപ നൽകിയെന്നും എന്നാൽ പണം കൈപ്പറ്റിയ ശേഷം ഇയാൾ തന്നെ ഒഴിവാക്കാൻ തുടങ്ങിയെന്നും യുവതി പൊലീസിനോടു പറഞ്ഞു. തുടർന്ന് പ്രൊഫൈലിൽനിന്നു കിട്ടിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പ്രണവിനെയാണ് ലഭിച്ചത്. മറ്റൊരാൾ തന്റെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണിയിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചിട്ടുണ്ടെന്നും സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രണവ് അറിയിച്ചു. എന്നാൽ തൃഷ നിരന്തരം പ്രണവിന് സന്ദേശമയയ്ക്കാൻ തുടങ്ങി. മാട്രിമോണിയലിലെ ചിത്രം കണ്ട് ഇഷ്ടമായെന്ന് അറിയിച്ചായിരുന്നു സന്ദേശങ്ങൾ. ഇതോടെ തൃഷയെ പ്രണവ് ബ്ലോക്ക് ചെയ്തു. പിന്നാലെ പ്രണവിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിടുകയായിരുന്നു. പ്രണവിന്റെ നീക്കങ്ങളറിയാൻ കാറിൽ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചു. തട്ടിക്കൊണ്ടു പോകാൻ നാലുപേരെ വാടകയ്‌ക്കെടുത്തു. കഴിഞ്ഞ 11ന് നാലു പേർ പ്രണവിനെ തട്ടിക്കൊണ്ടുവന്ന് യുവതിയുടെ ഓഫിസിൽ എത്തിക്കുകയും മർദ്ദിച്ച് അവശനാക്കുകയും ചെയ്തു. യുവതിയുടെ ഫോൺകാളുകൾ സ്വീകരിക്കാം എന്ന ഉറപ്പിൽ വിട്ടയച്ചു. പുറത്തിറങ്ങിയ പ്രണവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |