ലണ്ടൻ: നോബൽ സമ്മാന ജേതാവും പാകിസ്ഥാൻ സ്വദേശിയുമായ മലാല യൂസഫ്‌സായ് അടക്കം ജമ്മു കാശ്മീരിന്റെ പേരിൽ ഇന്ത്യക്കെതിരെ നടത്തിയ അപകീർത്തി പ്രചാരണങ്ങൾക്ക് മറുപടി നൽകി മാദ്ധ്യമപ്രവർത്തക യാന മിർ. യു.കെ പാർലമെന്റിൽ യാന നടത്തിയ പ്രസംഗം ഇപ്പോൾ വൈറലാണ്.
ജമ്മു കാശ്മീർ സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ് യാന. ' ഞാൻ ഒരു മലാല യൂസഫ്സായ് അല്ല. കാരണം എന്റെ ജന്മനാടായ ഇന്ത്യയിലെ കാശ്മീരിൽ ഞാൻ സുരക്ഷിതയും സ്വതന്ത്രയുമാണ്. എനിക്കൊരിക്കലും എന്റെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോയി നിങ്ങളുടെ രാജ്യത്ത് അഭയം തേടേണ്ട സാഹചര്യമില്ല. ഞാൻ ഒരിക്കലും മലാല യൂസഫ്സായ് അല്ല". യു.കെ പാർലമെന്റിൽ ഡൈവേഴ്സിറ്റി അംബാസഡർ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം യാന പറഞ്ഞു. യു.കെയിലെ ജമ്മു കാശ്മീർ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
കാശ്മീർ ജനത അടിച്ചമർത്തപ്പെട്ടവരാണെന്ന് യു.കെയിൽ അഭയംതേടിയ മലാല മുമ്പ് പറഞ്ഞിരുന്നു.ഇതിന് മറുപടിയായി ' ഇന്ത്യയിലെ കാശ്മീർ സന്ദർശിക്കാൻ ഒരിക്കലും താത്പര്യപ്പെടാത്ത, എന്നാൽ അടിച്ചമർത്തലിന്റെ കഥകൾ മെനയുന്ന, സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിദേശ മാദ്ധ്യമങ്ങളിൽ നിന്നുമുള്ള അത്തരം ടൂൾകിറ്റ് അംഗങ്ങളെ ഞാൻ എതിർക്കുന്നു. മതത്തിന്റെ പേരിൽ ഇന്ത്യക്കാരെ ധ്രുവീകരിക്കുന്നത് നിറുത്തൂ. ഞങ്ങളെ തകർക്കാൻ നിങ്ങളെ അനുവദിക്കില്ല". കാശ്മീർ ജനതയുടെ പിന്നാലെ വരുന്നത് അവസാനിപ്പിക്കണമെന്നും തങ്ങൾ സമാധാനത്തോടെ ജീവിക്കട്ടെ എന്നും യാന പറഞ്ഞു . ഓൾ ജമ്മു കാശ്മീർ യൂത്ത് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് കൂടിയായ യാന കാശ്മീരിൽ നിന്നുള്ള ആദ്യ വനിതാ യൂട്യൂബറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |