അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളംകൂടിയ കേബിൾ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ പുറത്തുവിട്ടിട്ടുണ്ട്. 'സുദർശൻ സേതു' എന്ന് പേരിട്ടിരിക്കുന്ന ഈ തൂക്കുപാലം ഗുജറാത്തിലെ ഒഖയെ ബേത് ദ്വാരക ദ്വീപുമായി ബന്ധിപ്പിക്കുന്നു.
#WATCH | Gujarat: Prime Minister Narendra Modi at Sudarshan Setu, country’s longest cable-stayed bridge of around 2.32 km, connecting Okha mainland and Beyt Dwarka. pic.twitter.com/uLPn4EYnFM
— ANI (@ANI) February 25, 2024
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് 'സുദർശൻ സേതു' എത്തിയിരിക്കുന്നത്. അതിനാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അയോദ്ധ്യ ക്ഷേത്രം പോലെ തന്നെ ഈ പാലവും മോദി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.
'സിഗ്‌നേച്ചർ ബ്രിഡ്ജ്'
2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. പഴയ ദ്വാരകയേയും പുതിയ ദ്വാരകയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായിരിക്കും ഇതെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. തുടക്കത്തിൽ 'സിഗ്‌നേച്ചർ ബ്രിഡ്ജ്' എന്നായിരുന്നു ഈ പാലത്തിന് പേരിട്ടിരുന്നത്. പിന്നീട് 'സുദർശൻ സേതു' എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
പ്രത്യേകതകൾ
ഓഖ തുറമുഖത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബേത് ദ്വാരക, ദ്വാരക പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ്. ഇവിടെയാണ് പ്രശസ്തമായ ദ്വാരകാധീശ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ഭക്തർ ഇവിടേക്ക് എത്താറുണ്ട്. ബോട്ടുകളിൽ ഏകദേശം അഞ്ച് കിലോമീറ്റർ യാത്ര ചെയ്‌താണ് പുണ്യസ്ഥലത്തേക്ക് എത്തിയിരുന്നത്.
എന്നാൽ സുദർശൻ സേതു ഗതാഗതം സുഗമമാക്കുകയും ബോട്ട് ഗതാഗതത്തിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. ദ്വാരകയ്ക്കും ബേത് ദ്വാരകയ്ക്കും ഇടയിൽ യാത്ര ചെയ്യുന്ന ഭക്തരുടെ സമയം ഗണ്യമായി കുറയ്ക്കാനും ഈ പാലം സഹായിക്കും. ഭക്തർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക തന്നെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്ന പ്രധാനകാര്യം.
'സുദർശൻ സേതു പാലത്തിന് 2.32 കിലോമീറ്റർ നീളമുണ്ട്. 979 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലത്തിന് 27.20 മീറ്റർ വീതിയുമുണ്ട്. ഇരുവശങ്ങളിലും 2.50 മീറ്റർ വീതിയുള്ള നടപ്പാതകളാണ്. നടപ്പാതയിൽ ഭഗവദ് ഗീതയിലെ ശ്ലോകങ്ങളും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഫുട്പാത്തിന്റെ മുകൾ ഭാഗങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
മുപ്പത്തിനാല് തൂണുകളും മൂന്ന് സ്പാനുകളുമുണ്ട്. 150 മീറ്റർ വീതം ഉയരമുള്ള രണ്ട് ഉരുക്കുടവറുകളിലാണ് കേബിൾ ബന്ധിപ്പിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സുദർശൻ സേതു പാലത്തിന് സാധിക്കുമെന്നാണ് മോദി സർക്കാരിന്റെ പ്രതീക്ഷ.
സുദർശൻ സേതു മാത്രമല്ല
ജാംനഗർ, ദേവഭൂമി ദ്വാരക, പോർബന്തർ ജില്ലകളിലെ 533 കിലോമീറ്റർ റെയിൽവേ ലൈനിന്റെ വൈദ്യുതീകരണവും പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള രണ്ട് ഓഫ്‌ഷോർ പൈപ്പ് ലൈനുകൾ അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമൊക്കെ മോദി നിർവഹിക്കും.
രാജ്‌കോട്ടിൽ നിർമാണം പൂർത്തിയാക്കിയ എയിംസും അദ്ദേഹം നാടിന് സമർപ്പിക്കാനിരിക്കുകയാണ്. 1,195 കോടി രൂപയാണ് എയിംസിന്റെ നിർമാണ ചെലവ്. ആന്ധ്രപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ എയിംസും മോദി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |