പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ഇത്തവണ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കും. സംസ്ഥാനത്ത് യു.ഡി.എഫ് എന്ന സംവിധാനം തകരും. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള വർഗീയ ശക്തികളും എൻ.ഡി.എയും തമ്മിലുള്ള മത്സരമായിരിക്കും പിന്നീട് കേരളത്തിൽ ഉണ്ടാവുകയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും വോട്ട് കൂടുമെന്നും സുരേന്ദ്രൻ പാലക്കാട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും വർഗീയ ശക്തികളെ താലോലിച്ച് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുകയാണ്. പി.എഫ്.ഐയെ നിരോധിച്ച ശേഷവും കേരളത്തിൽ അവർക്ക് സഹായകരമായ നിലപാടാണ് പൊലീസും സർക്കാരും സ്വീകരിക്കുന്നത്. മന്നത്ത് പത്മനാഭനെതിരെ വന്ന ദേശാഭിമാനി ലേഖനത്തിൽ കോൺഗ്രസും മൗനം പാലിച്ചു. നവോത്ഥാന നായകരെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണ് കോൺഗ്രസിന്. കോൺഗ്രസ് നേതാക്കളുടെ മനസിൽ ബി.ജെ.പി ആയതുകൊണ്ടാണ് ആന്റോ ആന്റണി എം.പി സുധാകരന്റെ പേര് മാറി തന്റെ പേര് വിളിച്ചത്. കോൺഗ്രസ് നേതാക്കളുടെ മനസിൽ പോലും മോദി, മോദി എന്നാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |