SignIn
Kerala Kaumudi Online
Saturday, 27 July 2024 5.53 AM IST

കണക്കിനെ കൈയ്യിലൊതുക്കിയ മനുഷ്യ കമ്പ്യൂട്ടറുകൾ

pic

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരികളെ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആ പര്യവേക്ഷണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ മുതൽ ടെക്നീഷ്യൻമാരുൾപ്പെടെയുള്ളവരുടെ നീണ്ട നിര. ബഹിരാകാശ പേടകങ്ങളുടെ നിർമ്മാണം മുതൽ വിക്ഷേപണവും തിരിച്ചുള്ള ലാൻഡിംഗും വരെ ശ്വാസമടക്കി കണക്കുകളും സാങ്കേതികവിദ്യകളും പരിശോധിക്കുകയെന്ന സങ്കീർണമായ ജോലികൾ നിർവഹിക്കുന്നവരാണ് അണിയറയിലുള്ളവർ.

ആദ്യകാലങ്ങളിൽ ബഹിരാകാശ പേടകങ്ങളെ സംബന്ധിച്ച കണക്കുകൂട്ടലുകളും ആകാശ ഗോളങ്ങളുടെ ഭ്രമണപഥങ്ങളുടെ നിർണയവുമെല്ലാം അതിവിദഗ്ദ്ധരായ ഒരു കൂട്ടം ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു. അപ്പോളോ പദ്ധതി മുതൽ നാസയുടെ ഓരോ ചുവടുവയ്പിനും പിന്നിൽ ഇവരുണ്ടായിരുന്നു. ' മനുഷ്യ കമ്പ്യൂട്ടർ " എന്നറിയപ്പെട്ട ആഫ്രിക്കൻ - അമേരിക്കൻ വംശജരായ വനിതകളെ ഇക്കൂട്ടത്തിൽ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഇതിൽ പലരുടെയും സംഭാവനകൾ ലോകം അറിയാതെ പോയിട്ടുണ്ട്. അത് ലോകത്തിന് മുന്നിലേക്ക് തുറന്നുകാട്ടാനുള്ള ശ്രമങ്ങൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് നാസ ആരംഭിച്ചിരുന്നു.

അക്കൂട്ടത്തിൽ ഒന്നാണ് വാഷിംഗ്ടൺ ഡി.സിയിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ആസ്ഥാന മന്ദിരത്തിന്റെ പേര്. മേരി ഡബ്ല്യു. ജാക്സൺ നാസ ഹെഡ്ക്വാട്ടേഴ്സ് എന്നാണ് അത് ഔദ്യോഗികമായി ഇന്ന് അറിയപ്പെടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു ഈ മാറ്റം പ്രാബല്യത്തിൽ വന്നത്.

നാസയിലെ ആദ്യത്തെ ആഫ്രിക്കൻ - അമേരിക്കൻ വംശജയായ വനിതാ എൻജിനിയറായ മേരി ജാക്ക്സണിനോടുള്ള ആദരമായിട്ടാണ് നാസയുടെ ആസ്ഥാനത്തെ പുനർനാമകരണം ചെയ്തത്. ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് മുന്നിലുണ്ടായിരുന്ന പ്രതിസന്ധികൾ തരണം ചെയ്ത് എൻജിനിയറിംഗ്, ടെക്നോളജി രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച വനിതയായിരുന്നു മേരി.

2016ൽ മേരി ജാക്സണിന്റെയും നാസയിലെ മറ്റ് ആദ്യകാല വനിതാ ഗവേഷകരുടെയും ജീവിതത്തെ ആസ്പദമാക്കി 'ഹിഡൻ ഫിഗേഴ്സ് ' എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. മേരി ജാക്സണൊപ്പം തന്നെ നാസയുടെ ചരിത്രത്തിൽ മാറ്റിനിറുത്താനാവാത്ത മറ്റ് രണ്ട് പേരായിരുന്നു കാതറിൻ ജോൺസണും ഡൊറോത്തി വോഗനും. ഇവർ മൂവരെയും കേന്ദ്രീകരിച്ചാണ് ഹിഡൻ ഫിഗേഴ്സ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.

2019ൽ, നാസ തങ്ങളുടെ ആസ്ഥാനത്തിന് പുറത്തുള്ള വീഥിയ്ക്ക് ഹിഡൻ ഫിഗേഴ്സ് വേ എന്ന് നാമകരണം ചെയ്തിരുന്നു. 1951ൽ നാഷണൽ അഡ്വൈസറി കമ്മിറ്റി ഫോർ എയറോനോട്ടിക്സിന്റെയും തുടർന്ന് 1958 മുതൽ നാസയുടെ ഭാഗമായി മാറുകയായിരുന്നു എയറോസ്പെയ്സ് എൻജിനിയറും ഗണിത ശാസ്ത്രജ്ഞയുമായ മേരി. 2019ൽ മേരിയ്ക്ക് മരണാനന്തര ബഹുമതിയായി കോൺഗ്രഷ്യനൽ ഗോൾഡ് മെഡൽ ലഭിച്ചിരുന്നു. 1921 ഏപ്രിൽ 9ന് വിർജീനിയയിലെ ഹാംപ്റ്റണിൽ ജനിച്ച മേരി 2005 ഫെബ്രുവരി 11ന് 83ാം വയസിലാണ് അന്തരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.