പങ്കജ് ഉധാസ് (1951-2024)
മുംബയ്: പ്രണയാർദ്രവും ഭാവദീപ്തവുമായ ഒരുപിടി അനശ്വര ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച് ഗസൽ രാജകുമാരൻ പങ്കജ് ഉധാസ് വിടവാങ്ങി. ഇന്നലെ രാവിലെ 11ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.
ഏറെ നാളായി രോഗബാധിതനായിരുന്നു. സംസ്കാരച്ചടങ്ങുകൾ ഇന്ന് മുംബയിൽ നടക്കും. ഫരീദ ആണ് ഭാര്യ. നയാബ്, രേവ എന്നിവരാണ് മക്കൾ. അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുണ്ടെങ്കിലും കുടുംബം സ്ഥിരീകരിച്ചിട്ടില്ല.
നാം, സാജൻ, മൊഹ്‌റ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലുൾപ്പെടെ മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചെങ്കിലും ഗസൽ ആയിരുന്നു പങ്കജിന്റെ ജീവനാഡി. നിശബ്ദ രാത്രികളിൽ നിലാവിന്റെ സുഖമുള്ള ഗസലുകൾ ജനകോടികൾക്ക് ഉറക്കുപാട്ടായി.
1951 മേയ് 17ന് ഗുജറാത്തിലെ ജെത്പ്പൂരിലാണ് ജനനം. പങ്കജിന്റെ സഹോദരന്മാരായ നിർമ്മലും മൻഹറും അറിയപ്പെടുന്ന ഗസൽ, പിന്നണി ഗായകരാണ്. ചെറുപ്പത്തിൽ തന്നെ സഹോദരന്മാർക്കൊപ്പം സംഗീതം അഭ്യസിച്ചുതുടങ്ങിയ പങ്കജ് ആദ്യം തബലയോടാണ് താത്പര്യം കാട്ടിയത്. വൈകാതെ ഹിന്ദുസ്ഥാനി, ശാസ്ത്രീയ സംഗീതത്തിലേക്ക് തിരിഞ്ഞു.
1980ൽ ' ആഹത്ത് ' എന്ന ഗസൽ ആൽബമിറക്കിയാണ് തുടക്കം. തൊട്ടടുത്ത വർഷങ്ങളിൽ മുകാരാർ, മെഹ്‌ഫിൽ, ആഫ്രീൻ തുടങ്ങിയ ആൽബങ്ങൾ. ഇവ തരംഗമായി മാറിയതോടെ ബോളിവുഡിന്റെ വാതിലുകൾ പങ്കജിന് മുന്നിൽ തുറന്നു.
ചിട്ടി ആയി ഹേ...
മഹേഷ് ഭട്ടിന്റെ നാമിലെ (1986) ' ചിട്ടി ആയി ഹേ"പങ്കജിന്റെ കരിയറിൽ വഴിത്തിരിവായി. സാജനിലെ ' ജീയേ തോ ജീയേ", ബാസിഗറിലെ ' ചുപാന ഭീ നഹീ ആതാ", മൊഹ്‌റയിലെ 'നാ കജ്‌രേ കീ ദാർ" തുടങ്ങി പങ്കജിന്റെ മധുരഗാനങ്ങൾ ജനം ഏറ്റുപാടി. 60ലേറെ സോളോ ആൽബങ്ങളും പ്രോജക്ടുകളും റിലീസായിട്ടുണ്ട്. 2006ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. മികച്ച ഗായകനുള്ള ഫിലിംഫെയർ അടക്കം നിരവധി പുരസ്കാരങ്ങൾ തേടിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |