കൊച്ചി: മുൻനിര ആരോഗ്യസേവന ശൃംഖലയായ ആസ്റ്റർ ഹോസ്പിറ്റൽസ് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ആയിരം കോടി രൂപയുടെ പുതിയ നിക്ഷേപത്തിനാണ് ആസ്‌റ്റർ ഒരുങ്ങുന്നത്.
2025ൽ 350 കിടക്കകളുള്ള പുതിയ ആശുപത്രി കാസർഗോഡ് തുടങ്ങും. 2026ൽ തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്ന ആശുപത്രിയിൽ 500 കിടക്കകളുണ്ടായിരിക്കും. ഇവയ്ക്ക് പുറമെ കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിലും കണ്ണൂരും കോഴിക്കോടും കോട്ടയ്ക്കലുമുള്ള ആസ്റ്റർ മിംസ് ആശുപത്രികളിലും പ്രവർത്തനവും വിപുലീകരിക്കും . ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഊർജത്തിന്റെ 80 ശതമാനവും സൗരോർജത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പദ്ധതിയ്ക്കും ആസ്റ്റർ തുടക്കമിടും.
കേരളത്തിൽ മാത്രം ആസ്റ്റർ ആരോഗ്യസേവന രംഗത്ത് അയ്യായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. നിലവിൽ വിവിധ വിഭാഗങ്ങളിലായി 15,000 ലധികം പേർ കേരളത്തിലെ ആസ്റ്റർ ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആസ്റ്റർ നടത്തുന്നുണ്ട്. 175 ആസ്റ്റർ ലാബുകളും 86 ഫാർമസികളും കേരളത്തിലുണ്ട്. രണ്ട് വർഷങ്ങൾക്കുള്ളിൽ ഈ സംഖ്യ 250 ആയി ഉയർത്തുമെന്നും ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. മെഡ്‌സിറ്റി ഹെഡ് ഒഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |