കീവ്: റഷ്യൻ ആക്രമണത്തിനിടെ ഇതുവരെ 31,000 യുക്രെയിൻ സൈനികർ കൊല്ലപ്പെട്ടെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ശനിയാഴ്ച രണ്ട് വർഷം തികഞ്ഞിരുന്നു. ഇതാദ്യമായാണ് മരിച്ച സൈനികരുടെ എണ്ണം സെലെൻസ്കി പുറത്തുവിടുന്നത്. റഷ്യ പറയുന്നത് പോലെ 3 ലക്ഷം സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നും ഓരോ സൈനികന്റെ വേർപാടും തങ്ങൾക്ക് തീരാ നഷ്ടമാണെന്നും സെലെൻസ്കി പ്രതികരിച്ചു. റഷ്യൻ സൈനിക ആസൂത്രണത്തെ സഹായിക്കുമെന്നതിനാൽ പരിക്കേറ്റവരുടെ എണ്ണം വെളിപ്പെടുത്താനാകില്ല. റഷ്യൻ നിയന്ത്രണത്തിലുള്ള യുക്രെയിൻ പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടു. ഇവരുടെ യാഥാർത്ഥ കണക്ക് അജ്ഞാതമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഇരുഭാഗത്തെയും മരണക്കണക്കുകൾ ഔദ്യോഗിക രേഖകളിലുള്ളതിനേക്കാൾ ഉയർന്നതാകാമെന്ന് പൊതുവേ കരുതുന്നു. 70,000 യുക്രെയിൻ സൈനികരും 1,20,000 റഷ്യൻ സൈനികരും ഇതുവരെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യു.എസിന്റെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |