ലാഹോർ: പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളും മുതിർന്ന പി.എം.എൽ - എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) നേതാവുമായ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പാകിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് 50കാരിയായ മറിയം. ഇന്നലെ പഞ്ചാബ് നിയമസഭയിൽ നടന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ സുന്നി ഇത്തെഹാദ് കൗൺസിൽ ( എസ്.ഐ.സി ) സഖ്യ നേതാവ് റാണാ അഫ്താബിനെ മറിയം 220 വോട്ടുകളോടെ എതിരില്ലാതെ പരാജയപ്പെടുത്തി.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്) പിന്തുണയുള്ളവരാണ് എസ്.ഐ.സി. സഭയെ അഭിസംബോധന ചെയ്യുന്നതിൽ നിന്ന് റാണയെ സ്പീക്കർ വിലക്കിയതോടെ വോട്ടെടുപ്പ് എസ്.ഐ.സി, പി.ടി.ഐ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. അതിനാൽ റാണയ്ക്ക് വോട്ടുകൾ ഒന്നും ലഭിച്ചില്ല.
ബിലാവൽ ഭൂട്ടോ സർദ്ദാരിയുടെ പി.പി.പിയുടെ പിന്തുണയും മറിയത്തിനുണ്ടായിരുന്നു. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഞ്ചാബിനെ രാജ്യത്തെ സാമ്പത്തിക ഹബ്ബാക്കി മാറ്റുമെന്ന് മറിയം പറഞ്ഞു.
നവാസ് ഷെരീഫ്, സഹോദരനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ഷെഹ്‌ബാസ് ഷെരീഫ് തുടങ്ങി 1,000ത്തിലേറെ അതിഥികൾ പഞ്ചാബ് ഗവർണർ ഹൗസിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷിയായി. ഷെരീഫ് കുടുംബത്തിൽ നിന്ന് പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വ്യക്തിയാണ് പി.എം.എൽ - എൻ വൈസ് പ്രസിന്റായ മറിയം. നവാസ്, ഷെഹ്ബാസ്, ഷെഹ്ബാസിന്റെ മകൻ ഹംസ എന്നിവരാണ് മറ്റ് മൂന്ന് പേർ.
അതേ സമയം, രാജ്യത്ത് മാർച്ച് 2 നകം സഖ്യ സർക്കാർ രൂപീകരിക്കാനാണ് പി.എം.എൽ - എന്നും പി.പി.പിയും ശ്രമിക്കുന്നത്. 29ന് ആദ്യ പാലർമെന്റ് സെഷൻ ചേരും. ഈ മാസം 8ന് 336 അംഗ നാഷണൽ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടാതെ വന്നതോടെ നാല് ചെറുപാർട്ടികളുടെ കൂടി സഹകരണത്തോടെ സർക്കാർ രൂപീകരിക്കാൻ പി.എം.എൽ - എന്നും പി.പി.പിയും ധാരണയിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |