കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യമുണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ആരാഞ്ഞു. ടി പി വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെയാണ് ഹൈക്കോടതിയുടെ ചോദ്യം.
പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളവരാണ്. മറ്റുള്ള പ്രതികൾക്ക് മാനസാന്തരത്തിന് സാദ്ധ്യതയില്ലേ? വിധി പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. വധശിക്ഷ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണെന്നും കോടതി പറഞ്ഞു. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് കൗസർ എടപ്പഗത്തുമടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്.
കെ കെ കൃഷ്‌ണൻ നടത്തിയ പ്രസംഗം നടപ്പാക്കുകയാണ് പ്രതികൾ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നുമുതൽ ഏഴുവരെ പ്രതികൾക്കെതിരെ വേറെയും കേസുകളുണ്ടായിട്ടുണ്ട്. പ്രതികൾ മാനസാന്തരപ്പെടാൻ യാതൊരു സാദ്ധ്യതയുമില്ല. അതിക്രൂരമായ കൊലപാതകമാണ് നടന്നത്. പെട്ടെന്നുള്ള വികാരത്തിന് പുറത്തുനടന്ന കൊലപാതകമല്ല, മറിച്ച് ആസൂത്രിതമായാണ് നടന്നത്. കൊല നടത്തിയത് സിപിഎം അനുഭാവികളാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇതിനിടെ പ്രതികളിലൊരാളായ കെ സി രാമചന്ദ്രനെതിരെയുള്ള ജയിൽ അധികൃതരുടെ റിപ്പോർട്ടും പുറത്തുവന്നു. ജയിൽവാസം അനുഭവിച്ച് ദീർഘകാലം കഴിഞ്ഞിട്ടും രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രതികളുടെ മാനസിക-ശാരീരിക നിലയെക്കുറിച്ചുള്ള റിപ്പോർട്ടും ജയിലിലെ പെരുമാറ്റ രീതിയെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിക്ക് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |