തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ 15 സ്ഥാനാർത്ഥികളെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ അംഗീകരിച്ച പട്ടിക കേന്ദ്ര നേതൃത്വം ചർച്ചചെയ്തശേഷമാണ് കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ പ്രഖ്യാപിച്ചത്. മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിലും മുൻ മന്ത്രി കെ.കെ. ശൈലജ വടകരയിലും മത്സരിക്കും.
മുൻ മന്ത്രിമാരായ തോമസ് ഐസക് പത്തനംതിട്ടയിലും സി. രവീന്ദ്രനാഥ് ചാലക്കുടിയിലും സ്ഥാനാർത്ഥികളാകും. എ. വിജയരാഘവനാണ് പാലക്കാട്ടെ സ്ഥാനാർത്ഥി. പി.ബി അംഗവും നാല് കേന്ദ്ര കമ്മിറ്റിയംഗങ്ങളുമടങ്ങുന്ന പട്ടികയിൽ മന്ത്രിയടക്കം നാല് എം.എൽ.എമാർ, മൂന്ന് ജില്ലാ സെക്രട്ടറിമാർ എന്നിവരും ഉൾപ്പെടുന്നു.
മലപ്പുറം, പൊന്നാനി, എറണാകുളം എന്നിവിടങ്ങളിൽ പുതുമുഖങ്ങളാണ്. എറണാകുളത്തും വടകരയിലും വനിതകൾ. പൊന്നാനിയിൽ മുസ്ലിംലീഗ് മുൻ നേതാവ് കെ.എസ്. ഹംസയാണ് സ്ഥാനാർത്ഥി. എറണാകുളത്തെ സ്ഥാനാർത്ഥി ഷൈൻ മൂന്ന് തവണ വടക്കൻ പറവൂർ നഗരസഭാംഗമാണ്. ഇടത് അനുകൂല അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റിയംഗമാണ്. മലപ്പുറത്തെ പുതുമുഖമായ വി.വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗമാണ്.
സ്വതന്ത്രർ പാർട്ടി ചിഹ്നത്തിൽ മത്സരിക്കും
സ്വതന്ത്രരടക്കം എല്ലാ സീറ്റുകളിലും പാർട്ടി ചിഹ്നത്തിലായിരിക്കും സ്ഥാനാർത്ഥികൾ മത്സരിക്കുക. പൊന്നാനിയിലെ പൊതു സ്വതന്ത്രൻ കെ.എസ്. ഹംസയും ഇടുക്കിയിലെ ജോയ്സ് ജോർജും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കും. സ്ഥാനാർത്ഥികൾ: ആറ്റിങ്ങൽ: വി.ജോയ് എം.എൽ.എ (തിരുവനന്തപുരം ജില്ലാ സെക്രട്ടറി), കൊല്ലം: എം. മുകേഷ് എം.എൽ.എ, പത്തനംതിട്ട: ടി.എം.തോമസ് ഐസക് (മുൻമന്ത്രി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം), ആലപ്പുഴ: എ.എം. ആരിഫ് (സിറ്റിംഗ് എം.പി), എറണാകുളം: കെ.ജെ. ഷൈൻ (പുതുമുഖം, പറവൂർ നഗരസഭാ കൗൺസിലർ, കെ.എസ്.ടി.എ നേതാവ്), ചാലക്കുടി: സി. രവീന്ദ്രനാഥ് (മുൻമന്ത്രി), ആലത്തൂർ: കെ. രാധാകൃഷ്ണൻ (മന്ത്രി, കേന്ദ്രകമ്മിറ്റിയംഗം), മലപ്പുറം: വി. വസീഫ് (പുതുമുഖം,ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്), പൊന്നാനി: കെ.എസ്. ഹംസ (പുതുമുഖം, ലീഗ് മുൻ നേതാവ്), കോഴിക്കോട്: എളമരം കരീം (മുൻമന്ത്രി, രാജ്യസഭാംഗം, കേന്ദ്രകമ്മിറ്റിയംഗം), വടകര: കെ.കെ. ശൈലജ എം.എൽ.എ (മുൻമന്ത്രി, കേന്ദ്രകമ്മിറ്റിയംഗം), പാലക്കാട്: എ. വിജയരാഘവൻ (മുൻ സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം), കണ്ണൂർ: എം.വി. ജയരാജൻ (ജില്ലാ സെക്രട്ടറി), കാസർകോട്: എം.വി. ബാലകൃഷ്ണൻ (ജില്ലാസെക്രട്ടറി), ഇടുക്കി: ജോയ്സ് ജോർജ് (മുൻ എം.പി).
ബി.ജെ.പിയെ മാറ്റുക ഇലക്ഷൻ മുദ്രാവാക്യം : എം.വി ഗോവിന്ദൻ
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റുക എന്നതാണ് തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ മുദ്രാവാക്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എമ്മിന്റെ നിലപാടും ഇതാണ്. ബി.ജെ.പി വിരുദ്ധവോട്ടുകൾ ഭിന്നിക്കാതെ ഒന്നിച്ചു കൊണ്ടുപോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഓരോ സംസ്ഥാനത്തിന്റെയും സവിശേഷതകൾ അനുസരിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകൾ യോജിപ്പിക്കും. ബീഹാർ, യു.പി, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരെ വിശാല ഐക്യമാണ് രൂപപ്പെടുന്നത്.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് നിയമസഭകളിലേക്കുള്ള വിജയം ചൂണ്ടിക്കാട്ടി ബി.ജെ.പി ഏറെ മുന്നേറിയെന്നാണ് കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അവിടൊന്നും 50 ശതമാനം വോട്ട് നേടിയിട്ടില്ല. സഖ്യകക്ഷികളെ ചേർത്ത് ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിന്നാൽ അവിടെയെല്ലാം ജയിക്കാനാവും.
ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും തള്ളിയാണ് ബി.ജെ.പിയുടെ പോക്ക്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് വിട്ടു നിന്നത് ഇടതുകക്ഷികളെടുത്ത നിലപാട് കൊണ്ടാണ്. സുപ്രീം കോടതിയിൽ പോയതിനാൽ ഒരു ആനുകൂല്യവും സംസ്ഥാനത്തിന് തരില്ലെന്നാണ് കേന്ദ്ര നിലപാട്. വികസനം തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷത്തിനും. ഏത് പ്രതിസന്ധിയിലും ഉലയാത്ത മതനിരപേക്ഷതയാണ് ഇടതു പാർട്ടികളുടെ ഗ്യാരന്റി.
എല്ലാവരും പാർട്ടി ചിഹ്നത്തിൽ
എല്ലാ സ്ഥാനാർത്ഥികളും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും എം. വി. ഗോവിന്ദൻ വ്യക്തമാക്കി. പൊന്നാനിയിൽ മത്സരിക്കുന്ന കെ.എസ് ഹംസ ഏതെങ്കിലും വിഭാഗത്തിന്റെ സ്ഥാനാർത്ഥിയല്ല. പൊതു സ്ഥാനാർത്ഥിയാണ്. സി.പി.എമ്മിനെ പ്രധാനശത്രുവായി കോൺഗ്രസും ബി.ജെ.പിയും പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. അവർ തമ്മിൽ അന്തർധാരയുണ്ട്. ഇത്തവണ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. സഖ്യം ജയിച്ച ശേഷമാവും അത് തീരുമാനിക്കുക. ബി.ജെ.പിയെ തോൽപ്പിക്കാൻ ഹിന്ദി ഹൃദയ ഭൂമിയിലാണ് രാഹുൽ മത്സരിക്കേണ്ടത്.
യു.ഡി.എഫിലെ കക്ഷിയായ ലീഗിന്റെ നിലപാട് വ്യക്തമാക്കേണ്ടത് അവർ തന്നെയാണ്. തിരഞ്ഞെടുപ്പിൽ ടി.പി കേസ് പ്രശ്നമാവില്ല. എൽ.ഡി.എഫ് 20 സീറ്റിലും ജയിക്കും. കെ.സുധാകരൻ മുമ്പും ഇത്തരം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. പ്രേമചന്ദ്രൻ ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹത്തിനൊപ്പം പ്രധാനമന്ത്രിയുടെ കൂടെ ഭക്ഷണം കഴിച്ചയാൾ ബി.ജെ.പിയിൽ പോയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |