കീർത്തിപുർ (നേപ്പാൾ): ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്ക് ഉടമയായി നമീബിയൻ താരം യാൻ നികൽ ലോഫ്റ്റി ഈറ്റൺ. ഇന്നലെ നേപ്പാളിനെതിരേ കീർത്തിപുരിൽ നടന്ന മത്സരത്തിലാണ് റെക്കാഡ് പിറന്നത്. 33 പന്തുകളിൽനിന്നാണ് ലോഫ്റ്റി ഈറ്റൺ സെഞ്ച്വറിയിലെത്തിയത്. എട്ട് സിക്‌സും 11 ഫോറുമടക്കമായിരുന്നു ഈറ്റണിന്റെ റെക്കാഡ്. മത്സരത്തിലാകെ 36 പന്തുകളിൽ നിന്ന് 101 റൺസുമായി ഈറ്റൺ പുറത്താകാതെ നിന്നു.
ട്വന്റി-20 ക്രിക്കറ്റിൽ ലോഫ്റ്റി ഈറ്റന്റെ ആദ്യ സെഞ്ച്വറിയാണിത്. നേപ്പാളിന്റെ കുശാൽ മല്ലയുടെ പേരിലായിരുന്നു വേഗമേറിയ സെഞ്ച്വറിയുടെ റെക്കാഡാണ് ഈറ്റൺ നന്നലെ തിരുത്തിയത്. കഴിഞ്ഞ വർഷം നമീബിയക്കെതിരേ 34 പന്തുകളിൽ നിന്നാണ് കുശാൽ മല്ല സെഞ്ച്വറി നേടിയിരുന്നത്. ഇതിന് മറുപടിയെന്നോണം നമീബിയൻ താരം നേപ്പാളിനെതിരേ തന്നെ ആ റെക്കാഡ് തിരുത്തി. ഇതിന് ദൃക്‌സാക്ഷിയായി നേപ്പാൾ നിരയിൽ കുശാൽ മല്ലയുമുണ്ടായിരുന്നു . ഇന്ത്യൻ താരം രോഹിത് ശർമയും ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ചെക്ക് റിപ്പബ്ലിക്കിന്റെ സുദേഷ് വിക്രമശേഖരയും 35 പന്തുകളിൽനിന്ന് സെഞ്ച്വറി നേടിയിട്ടുണ്ട്.
മത്സരത്തിൽ നമീബിയയാണ് വിജയിച്ചത്. ആദ്യം ബാറ്റുചെയ്ത അവർ ലോഫ്റ്റി ഈറ്റന്റെമികവിൽ 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. പത്തോവറിൽ മൂന്നിന് 62 എന്ന നിലയിലായിരുന്ന നമീബിയയെ നാലാം വിക്കറ്റിൽ ലോഫ്റ്റി ഈറ്റനെത്തി വമ്പൻ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ നേപ്പാൾ 18.5 ഓവറിൽ 186 റൺസെടുത്ത് ആൾഒൗട്ടായി. 48 റൺസെടുത്ത ദീപേന്ദ്ര സിങ്ങാണ് നേപ്പാൾ നിരയിലെ ടോപ് സ്‌കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |