പാലക്കാട്: ഗഗൻയാൻ യാത്രാ സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ നയിക്കുന്നതിന്റെ അഭിമാനത്തിലും ആഹ്ളാദത്തിലുമാണ് പാലക്കാട്ടെ നെൻമാറ തിരുവഴിയാട് ഗ്രാമം. സുഖോയ് യുദ്ധവിമാന പൈലറ്റും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്ടനുമാണ് പ്രശാന്ത്.
നെന്മാറ അഗ്രഹാരത്തിലെ അനന്ദകൃഷ്ണ അയ്യർ നഗറിൽ പ്രതിഭാ നിവാസിൽ ബാലകൃഷ്ണന്റെയും പ്രമീളയുടെയും നാലു മക്കളിൽ രണ്ടാമനാണ് പ്രശാന്ത്. അച്ഛൻ കുവൈറ്റിൽ എൻജിനിയറായിരുന്നതിനാൽ പ്രശാന്തിന്റെ കുട്ടിക്കാലം അവിടെയായിരുന്നു. നാട്ടിലെത്തിയശേഷം പല്ലാവൂർ ചിന്മയയിൽ സ്‌കൂൾ പഠനം പൂർത്തിയാക്കി. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക് പഠനത്തിനിടെയാണ് നാഷണൽ ഡിഫൻസ് അക്കാഡമിയിൽ ചേർന്നത്. 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാഡമിയിൽ നിന്ന് 'സ്വോർഡ് ഒഫ് ഓണർ" സ്വന്തമാക്കി. സഹോദരങ്ങൾ: പ്രതിഭ, പ്രദീപ്, പ്രവീൺ.
മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ ഉയർന്ന മാർക്കോടെ വിജയിച്ചെങ്കിലും സഹോദരങ്ങളുടെ പാത പിന്തുടർന്ന് പ്രശാന്ത് ബി.ടെക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അയൽവാസികളോട് നല്ല അടുപ്പം പുലർത്തിയിരുന്ന പ്രശാന്ത് നെന്മാറ വേലയുടെ സംഘാടനത്തിലും സജീവമായിരുന്നെന്ന് അയൽവാസി രാധാ ഉണ്ണികൃഷ്ണൻ പറഞ്ഞു. വർഷത്തിൽ മൂന്നു തവണ വീട്ടിലെത്തും. കുറഞ്ഞത് പത്തു ദിവസമെങ്കിലും നാട്ടിലുണ്ടാവും. രാവിലെ ധ്യാനം, യോഗ തുടർന്ന് ഒരു മണിക്കൂർ നടത്തം എന്നിവ നിർബന്ധം.
ഇഷ്ടം അമ്മയുടെ ഭക്ഷണം
പ്രത്യേകിച്ച് ഡയറ്റൊന്നും ഇല്ലെങ്കിലും അമ്മ വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് പ്രശാന്തിന് ഇഷ്ടം. ഗഗൻയാൻ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോൾ ശരീരഭാരം 75 കിലോയായിരുന്നു. വ്യായാമം ചെയ്ത് 50 കിലോ ആയി കുറച്ചു. 2020ലാണ് ബഹിരാകാശ യാത്രക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്. തുടർന്ന് റഷ്യയിലെ ഗഗാറിൻ കോസ്‌മോനട്ട് സെന്ററിൽ അടിസ്ഥാന പരിശീലനം. തിരിച്ചെത്തിയതിന് ശേഷം ബംഗളൂരു കേന്ദ്രമാക്കി പരിശീലനം തുടരുകയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിലെ വ്യോമസേന കേന്ദ്രങ്ങളിലും ഇവർക്ക് പരിശീലനം നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |