മുംബയ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ മലയാളി താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് സാദ്ധ്യത. മോശം ഫോമിലുള്ള മദ്ധ്യനിര ബാറ്റര്‍ രജത് പാട്ടിദാറിനോട് രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അത് മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിന് വഴിയൊരുക്കും.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ കെ.എല്‍ രാഹുലിന് പകരം രജത് പാട്ടിദാറാണ് വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി ടെസ്റ്റുകളില്‍ ഇന്ത്യക്കായി നാലാം നമ്പറില്‍ കളിച്ചത്. അരങ്ങേറ്റ ഇന്നിംഗ്‌സില്‍ നേടിയ 32 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. രണ്ട് തവണ നിര്‍ണായക സമയത്ത് താരം പൂജ്യത്തിന് പുറത്താകുകയും ചെയ്തിരുന്നു.
അരങ്ങേറ്റ പരമ്പര കളിക്കുന്ന സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂരല്‍ എന്നിവര്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമ്പോഴാണ് 30കാരനായ പാട്ടിദാര്‍ അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതെ പതറുന്നത്. മദ്ധ്യപ്രദേശിന്റെ രഞ്ജി താരമായ പാട്ടിദാര്‍ വിദര്‍ഭയ്ക്ക് എതിരായ ഫൈനലില്‍ കളിക്കാനാണ് സാദ്ധ്യത.
ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ കെ.എല്‍ രാഹുലിന് പകരക്കാരനായിട്ടാണ് ദേവ്ദത്ത് പടിക്കല്‍ ടീമില്‍ ഇടം പിടിച്ചത്. എന്നാല്‍ ഒരു മത്സരത്തിലും അന്തിമ ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഒരു മത്സരം ശേഷിക്കെ പരമ്പര ഇന്ത്യ സ്വന്തമാക്കുകയും, കെഎല്‍ രാഹുല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുകയും ചെയ്യുന്നതാണ് ദേവ്ദത്തിന് സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്.
അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായതിനാല്‍ തന്നെ അവസാന മത്സരവും വിജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമം. നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ അവസാന ടെസ്റ്റില്‍ മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |