കോഴിക്കോട്: എളമരം കരീമും, കെ.കെ.ശൈലജയും പടച്ചട്ടണിഞ്ഞ് ഗോദയിലിറങ്ങുകയും, അവരെ എതിരിടാൻ എം.കെ.രാഘവനും, കേ.മുരളീധരനും കച്ച മുറുക്കുകയും ചെയ്തതോടെ കോഴിക്കോടും വടകരയിലും അങ്കച്ചൂട് ഉയർന്നു. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയും കരുത്തുറ്റ പോരാളികളെ ഇറക്കുന്നതോടെ, പോരാട്ടം തീ പാറും.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്നു വടകര. 2004ലാണ് അവസാന ജയം. 1,30,000 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന്. പി.സതീദേവിക്ക്. 2009മുതലാണ് കോട്ട പൊളിഞ്ഞത്. കോൺഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രൻ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സതീദേവിയെ തളച്ചു. 2014ൽ മുല്ലപ്പള്ളി സി.പി.എമ്മിലെ എ.എൻ.ഷംസീറിനെ അട്ടിമറിച്ചു.
2019ലെ ഭൂരിപക്ഷം 84,000 വോട്ട്
2019ൽ സി.പി.എം കരുത്തനായ പി.ജയരാജനെ ഇറക്കിയിട്ടും അടിപതറി. കെ.മുരളീധരന് 84,000 വോട്ടിന്റെ ഭൂരിപക്ഷം. കോട്ട തിരിച്ചുപിടിക്കാനാണ് ഇത്തവണ കണ്ണൂരിൽ നിന്നും പാർട്ടിയുടെ ജനകീയ നേതാവ് കെ.കെ.ശൈലജയെ ഇറക്കിയത്.കൊടുവള്ളിയൊഴിച്ച് എല്ലാം നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്തായിട്ടും 2009 മുതൽ എം.കെ. രാഘവനെന്ന കണ്ണൂർകാരന് ഒപ്പമാണ് കോഴിക്കോട് പാർലമെന്റ് സീറ്റ്. 2024ലെ നാലാം ഊഴത്തിലും കോൺഗ്രസിന് മറ്റൊരു പേരില്ല.
നാളെ മുതൽ എം.കെ.രാഘവൻ വികസന യാത്രയുമായി മണ്ഡലത്തിൽ നിറയുകയാണ്. രാജ്യസഭാ എം.പിയും
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം എന്ന കരുത്തനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ്
പാർട്ടിയുടെ ഒരുക്കം. ബി.ജെ.പിയുടെ കരുത്തരായ ശോഭാസുരേന്ദ്രൻ, എം.ടി. രമേശ്, വി.കെ.സജീവൻ, യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിൽ. വടകരയിലും കോഴിക്കോട്ടും ഇത്തവണയും ടി.പി. വധം സജീവമായി ചർച്ചാവിഷയമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |