ചെന്നൈ: ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രവുമായി ഐ.എസ്.ആർ.ഒ.യുടെ രണ്ടാം വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്നാട് സർക്കാർ പുലിവാലുപിടിച്ചു. വിവാദം കത്തി നിൽക്കെ തമിഴ്നാട് സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. രാജ്യദ്രോഹ നടപടിയാണെന്ന് ആരോപിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളും രംഗത്തിറങ്ങി.
ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനാണ് പരസ്യം പ്രദേശിക പത്രങ്ങളിലൂടെ പുറത്തുവിട്ടത്. കുലശേഖരപട്ടണത്തിൽ പുതിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് പ്രധാനമന്ത്രി തറകല്ലിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരസ്യം.
പദ്ധതിക്കായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെയാണ് പരസ്യത്തിൽ പ്രകീർത്തിച്ചത്. കേന്ദ്രസർക്കാരിനെ കുറിച്ച് പരാമർശമൊന്നുമില്ല. പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പിന്നിലുള്ള റോക്കറ്റിൽ ഇന്ത്യൻ പതാകയുടെ ചിത്രമില്ല. പകരം ചൈനയുടെ പതാക ഇടം പിടിക്കുകയും ചെയ്തു. വിവാദമായതോടെ പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ നിന്ന് അനിതാ രാധാകൃഷ്ണൻ വിട്ടു നിന്നു. പൊതുമരാമത്ത് മന്ത്രി എ.വി വേലുവും തൂത്തുക്കുടി എം.പി കനിമൊഴിയുമാണ് പങ്കെടുത്തത്.
തിരുനൽവേലിയിൽ പൊതുസമ്മേളനത്തിലാണ് മോദിയുടെ രൂക്ഷവിമർശനം ഉയർന്നത്.
'ഒരു പണിയും ചെയ്യാതെ ക്രെഡിറ്റ് എടുക്കുന്ന പാർട്ടിയാണ് ഡി.എം.കെ. ഞങ്ങളുടെ പദ്ധതികൾ അവരുടെ പേരിലാക്കുന്നത് ആർക്കാണ് അറിയാത്തത്? ഇപ്പോൾ അവർ പരിധികടന്നു. തമിഴ്നാട്ടിലെ ഐ.എസ്.ആർ.ഒ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാൻ അവർ ഇന്ന് ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പുരോഗതി അവർ കാണുന്നില്ല. പരസ്യത്തിൽ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നൽകാൻ അവർക്കായില്ല. ഇന്ത്യയുടെ ബഹിരാകാശ വിജയം അവതരിപ്പിക്കാൻ അവർ തയ്യാറായില്ല. ലോകത്തിന് മുന്നിൽ, അവർ നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും ജനങ്ങളുടെ നികുതിപ്പണത്തെയും അപമാനിച്ചു. സ്വന്തം പ്രവൃത്തികൾക്ക് ഡി.എം.കെ ശിക്ഷിക്കപ്പെടേണ്ട സമയമാണിതെന്നും മോദി ജനക്കൂട്ടത്തോടു പറഞ്ഞു.
റോക്കറ്റിൽ ചൈനീസ് പതാക;
തമിഴ്നാട് ഉത്തരം പറയേണ്ടി വരും
പ്രത്യേക ലേഖകൻ
ചെന്നൈ: പത്ര പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് തമിഴ്നാട് സർക്കാരിനോട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വിശദീകരണം തേടിയേക്കും. ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിച്ചു ചാട്ടം നടത്തുന്ന വേളയിൽ ഇന്ത്യാ വിരുദ്ധ നിലപാടുള്ള ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉപയോഗിച്ചതിനെ ഗൗരവത്തിലാണ് കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ തന്നെ അനാദരിക്കുകയാണ് ഈ പരസ്യത്തിലൂടെ ചെയ്തതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഡി.എം.കെ മന്ത്രി അനിതാ രാധാകൃഷ്ണൻ തമിഴ് ദിനപത്രങ്ങളിൽ നൽകിയ പരസ്യം ഡി.എം.കെയുടെ ചൈനയോടുള്ള പ്രതിബദ്ധതയും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തോടുള്ള തികഞ്ഞ അവഗണനയും വെളിപ്പെടുത്തുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനിതാ രാധാകൃഷ്ണനോട് ഫോണിൽ വിശദീകരണം ചോദിച്ചെന്നാണറിയുന്നത്. പദ്ധതി പ്രദേശത്തെഎം.എൽ.എയാണ് അനിതാ രാധാകൃഷ്ണൻ
ന്യയീകരിച്ച് കനിമൊഴി
അതേസമയം, ഡി.എം.കെ എം.പി കെ കനിമൊഴി പാർട്ടിയെ ന്യായീകരിച്ചു. 'ആർട്ട് വർക്ക് ചെയ്തയാൾ ഈ ചിത്രം എവിടെ നിന്ന് കണ്ടെത്തിയെന്ന് എനിക്കറിയില്ല. ഇന്ത്യ ചൈനയെ ശത്രുരാജ്യമായി പ്രഖ്യാപിച്ചതായി ഞാൻ കരുതുന്നില്ല. പ്രധാനമന്ത്രി മോദി ചൈനീസ് പ്രധാനമന്ത്രിയെ ക്ഷണിച്ചതും അവർ മഹാബലിപുരത്തേക്ക് പോയതും ഞാൻ കണ്ടു.' അവർ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
കനിമൊഴിയുടെ ലോക്സഭാ മണ്ഡലമായ തൂത്തുക്കുടിയിലെ തിരിച്ചെന്തൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എയാണ് അനിതാ രാധാകൃഷ്ണൻ. നേരത്തെ അണ്ണാ ഡി.എം.കെയിലായിരുന്ന അനിതാ രാധാകൃഷ്ണൻ 2009 തിരഞ്ഞടുപ്പിലാണ് ഡി.എം.കെ സ്ഥാനാർത്ഥിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |