സന്തോഷ് ട്രോഫിയിൽ അരുണാചൽ പ്രദേശിനെ 2-0ത്തിന് കീഴടക്കി കേരളം ക്വാർട്ടർ ഫൈനലിൽ
പോയിന്റ് പട്ടികയിൽ കേരളം മൂന്നാമത്, അരുണാചൽ ക്വാർട്ടർ കാണാതെ പുറത്ത്
ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ജയിക്കാൻ കഴിയാതിരുന്ന കേരളം ഇന്നലെ ആതിഥേയരെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി വിജയവഴിയിലേക്ക് തിരിച്ചുവന്നു. പിന്നാലെ നടന്ന മത്സരത്തിൽ മേഘാലയയും ഗോവയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെ കേരളം ക്വാർട്ടർ ഫൈനലിലെത്തുകയും ചെയ്തു. ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ മൂന്നാമന്മാരാണ് കേരളം ഇപ്പോൾ. സർവീസസ്, ഗോവ, കേരളം, അസാം എന്നീ ടീമുകളാണ് ക്വാർട്ടറിലെത്തിയത്. ശനിയാഴ്ച സർവീസസുമായുള്ള മത്സരംകൂടി ക്വാർട്ടറിന് മുമ്പ് കേരളത്തിന് ശേഷിക്കുന്നുണ്ട്. അതേസമയം ടൂർണമെന്റിലെ മൂന്നാം തോൽവിയോടെ ആതിഥേയരുടെ ക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചു.
ഇന്നലെ വിജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ ഇരുപകുതികളിലുമായി ഓരോ ഗോൾ വീതം നേടിയാണ് കേരളം ക്വാർട്ടറിലേക്കടുത്തത്. 35-ാം മിനിട്ടിൽ മുഹമ്മദ് ആഷിഖും 52-ാം മിനിട്ടിൽ വി.അർജുനുമാണ് കേരളത്തിന് വേണ്ടി ആതിഥേയരുടെ വലകുലുക്കിയത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിന് ലഭിച്ച അവസരങ്ങൾ മുതലാക്കിയതാണ് വിജയവഴിയൊരുക്കിയത്. മറുവശത്ത് മികച്ച മുന്നേറ്റങ്ങൾ നടത്തുന്നതിൽ അരുണാചൽ പരാജയപ്പെടുകയും ചെയ്തു. അരുണാചലിനായി ആർപ്പുവിളിച്ച് നിറഞ്ഞിരുന്ന ഗാലറികളെ നിശബ്ദമാക്കിയാണ് ഇന്നലെ കേരളം വിജയം ആഘോഷിച്ചത്. നാലുമത്സരങ്ങളിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്.
നാല് മാറ്റങ്ങളുമായാണ് കേരളം ഇന്നലെ കളത്തിലിറങ്ങിയത്. പരിക്കേറ്റ ബെൽജിന് പകരം ആർ. ഷിനുവാണ് പ്രതിരോധനിരയിൽ കളിക്കാനിറങ്ങിയത്. മധ്യനിരയിൽ വി. അർജുന് പകരം ഗിഫ്റ്റി ഗ്രേഷ്യസും റിസ്വാനലിക്ക് പകരം മുഹമ്മദ് സഫ്നീദും ആദ്യ ഇലവനിലിറങ്ങി. മുന്നേറ്റത്തിൽ ഇ. സജീഷിന് പകരം ആദ്യ ഇലവനിലെത്തിയ ആഷിഖാണ് ആദ്യ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ഗിഫ്റ്റിയെ പിൻവലിച്ച് ഇറക്കിയ അർജുൻ കളത്തിലിറങ്ങി ഏഴാം മിനിട്ടിൽ സ്കോർ ചെയ്യുകയും ചെയ്തു.
കളിയുടെ രണ്ടാം മിനിട്ടിൽ തന്നെ അരുണാചൽ ബോക്സിൽ കേരളത്തിന്റെ ആക്രമണമെത്തി. തൊട്ടുപിന്നാലെ അരുണാചലിന്റെ കൗണ്ടർ അറ്റാക്കിലൂടെയുള്ള വിവേക് ഗുരുംഗിന്റെ ഷോട്ട് ബ്ളോക്ക് ചെയ്ത് ഡിഫൻഡർ ഷിനു അപകടമൊഴിവാക്കി. മുഹമ്മദ് ആഷിഖാണ് മത്സരത്തിലെ മികച്ച താരമായത്.
ഗോൾ പിറന്നതിങ്ങനെ
1-0
35-ാം മിനിട്ട്
മുഹമ്മദ് ആഷിഖ്
മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി വലതുവിംഗിലൂടെ മുന്നേറിയ സഫ്നീദ് നല്‍കിയ ക്രോസ് ബോക്സിനുള്ളിൽ നിന്ന് ആഷിഖ് ഹെഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ബോക്സിലേക്ക് സഫ്നീദിന്റെ ക്രോസ് വരുമ്പോൾ തന്നെ മാർക്ക് ചെയ്യാനുണ്ടായിരുന്ന ഏക അരുണാചൽ താരത്തിന്റെ ഉയരക്കുറവ് മുതലെടുത്താണ് ആഷിഖ് ജമ്പിംഗ് ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചത്.
2-0
52-ാം മിനിട്ട്
അർജുൻ.വി
ബോക്സിലേക്കുള്ള ഒരു ത്രോ ഇൻ കൂട്ടപ്പൊരിച്ചിലിൽ തട്ടിത്തിരിച്ചുവന്നത് തകർപ്പനൊരു ലോംഗ് ഷോട്ടിലൂടെ വലയിലേക്ക് കയറ്റി വിടുകയായിരുന്നു അർജുൻ. അരുണാചൽ ഗോളിയുടെ കാലുകൾക്കിടയിലൂടെയാണ് അർജുന വെടിയുണ്ട വേഗത്തിലുള്ള ഷോട്ട് വലയിലേക്ക് കയറിയത്.
അസാമിനെയും വീഴ്ത്തി സർവീസസ്
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സർവീസസ് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് അസാമിനെ തോൽപ്പിച്ചു. 44-ാം മിനിട്ടിൽ ബിദ്യാസാഗർ സിംഗും 50-ാം മിനിട്ടിൽ ക്രിസ്റ്റഫർ കാമേയുമാണ് സർവീസസിനായി സ്കോർ ചെയ്തത്. നാലു കളികളിൽ മൂന്ന് ജയം നേടിയ സർവീസസ് ഒൻപത് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമതാണ്. രണ്ടാം തോൽവി നേരിട്ട അസാം ആറുപോയിന്റുമായി നാലാമതായി.
പോയിന്റ് നില
ഗ്രൂപ്പ് എ
( ടീം,കളി ,ജയം,സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
സർവീസസ് 4-3-0-1-9
ഗോവ 4-2-1-1-8
കേരളം 4-2-1-1-7
അസാം 4-2-0-2-6
മേഘാലയ 4-0-2-0-2
അരുണാചൽ 4-0-1-3-1
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |