ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബി.സി.സി.ഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിതിനെ എതിർത്തും അനുകൂലിച്ചും മുൻ താരങ്ങൾ
ഹാർദിക് പാണ്ഡ്യയുടെ കരാർ നിലനിറുത്തിയതിനെ ചോദ്യം ചെയ്ത് ഇർഫാൻ പഠാൻ
മുംബയ് : ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ താത്പര്യം കാട്ടാത്തതിന്റെ പേരിൽ ശ്രേയസ് അയ്യരേയും ഇഷാൻ കിഷനെയും വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയ ബി.സി.സി.ഐ നടപടിയെ എതിർത്തും അനുകൂലിച്ചും മുൻ താരങ്ങൾ രംഗത്തെത്തി. ഇരുവരോടും ബി.സി.സി.ഐ വേർതിരിവാണ് കാട്ടുന്നതെന്ന ആരോപണവുമായി മുൻ താരം ഇർഫാൻ പഠാൻ രംഗത്തെത്തി. ഇഷാനെയും ശ്രേയസിനെയും പോലെ രഞ്ജി ട്രോഫി കളിക്കാതിരുന്ന ഹാർദിക് പാണ്ഡ്യയെ എ ഗ്രേഡ് കരാറിൽ നിലനിറുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഇർഫാന്റെ ആരോപണം.
അതേസമയം ബി.സി.സി.ഐയുടെ നിലപാട് നല്ലതാണെന്നും വേണ്ടിവന്നാൽ വിരാട് കൊഹ്‌ലിയേയും രോഹിത് ശർമ്മയേയും രഞ്ജി ട്രോഫി കളിപ്പിക്കണമെന്നും 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗം കീർത്തി ആസാദ് അഭിപ്രായപ്പെട്ടു. യുവതാരങ്ങൾ രഞ്ജി ട്രോഫിയിൽ കളിക്കാൻ വിമുഖത കാട്ടുന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് മുൻ ഇന്ത്യൻ നായകനും മുൻ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി പറഞ്ഞു.
സ്ഥിരമായി ടീമിനൊപ്പം സഞ്ചരിച്ചിട്ടും കളിക്കാൻ അവസരം ലഭിക്കാത്തത് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന്പറഞ്ഞാണ് ഇഷാൻ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ടീം വിട്ടത്. നാട്ടിൽ എത്തിയെങ്കിലും അടുത്ത ഐ.പി.എല്ലിലേക്കുമാത്രമായിരുന്നു ഇഷാന്റെ ശ്രദ്ധ. ഫോമില്ലായ്മ മൂലം ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരോടും ഇഷാനോടും രഞ്ജി ട്രോഫിയിൽ കളിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും അനുസരിച്ചില്ല. ബി.സി.സി.ഐ നിലപാട് കടുപ്പിച്ചതോടെ അയ്യർ രഞ്ജി സെമിയിൽ മുംബയ്‌ക്ക് വേണ്ടി കളിക്കാൻ സമ്മതിച്ചിരുന്നു. എന്നിട്ടും കരാറിൽ നിന്ന് ഒഴിവാക്കാൻ ബി.സി.സി.ഐ മടിച്ചില്ല. കഴിഞ്ഞ ദിവസം കരാറിൽ നിലനിറുത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇരുവരെയും ഒഴിവാക്കിയത്. ദേശീയ ടീമിൽ കളിക്കാത്ത താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായിരിക്കണമെന്ന് ബി.സി.സി.ഐ പ്രത്യേകം നിബന്ധന വയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഹാർദിക്കിനോട് മാത്രം ബി.സി.സി.ഐ അലിവ് കാട്ടി എന്ന ഇർഫാന്റെ ആരോപണം സോഷ്യൽ മീഡിയയേയും ചൂടുപിടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഏകദിന ലോകകപ്പിനിടെയാണ് ഹാർദിക്കിന് കാൽക്കുഴയ്ക്ക് പരിക്കേറ്റത്. പിന്നീടിതുവരെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടിയും കളിച്ചിട്ടില്ല. ട്വന്റി-20 ഫോർമാറ്റിൽ താത്കാലിക നായകനായിരുന്ന ഹാർദിക് അടുത്തിടെ താൻ നായകനായിരുന്ന ഐ.പി.എൽ ടീം ഗുജറാത്ത് ജയന്റ്സിൽ നിന്ന് മുംബയ് ഇന്ത്യൻസിന്റെ നായകനായി കൂടുമാറിയിരുന്നു. പരിക്ക് ഭേദമായതിന് ശേഷം മുംബയ് ഇന്ത്യൻസിനൊപ്പം പരിശീലനം തുടരുകയാണ് ഹാർദിക് ചെയ്തത്.രഞ്ജി ട്രോഫി ഒഴിവാക്കി സ്വകാര്യ ട്വന്റി-20 ടൂർണമെന്റിൽ കളിക്കുകയും ചെയ്തു. പക്ഷേ ബി.സി.സി.ഐ ഹാർദിക്കിനെതിരെ ഒരു നടപടിയും എടുത്തില്ല. എ ഗ്രേഡ് കോൺട്രാക്ട് നിലനിറുത്തുകയും ചെയ്തു. ഇതാണ് ഇർഫാൻ ചോദ്യം ചെയ്തത്.
ഒഴിവാക്കപ്പെട്ടവർ
ഇഷാനും ശ്രേയസും മാത്രമല്ല കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. കുറച്ചുനാളായി ദേശീയ ടീമിൽ ഇല്ലാത്ത ചേതേശ്വർ പുജാര,ഉമേഷ് യാദവ്, ശിഖർ ധവാൻ, ദീപക് ഹൂഡ,യുസ്‌വേന്ദ്ര ചഹൽ എന്നിവർക്കും കരാർ നഷ്ടമായി.
ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും പോലുള്ള പ്രതിഭകൾ രഞ്ജി ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്തിനെന്ന് മനസിലാകുന്നില്ല. കളിക്കാൻകിട്ടുന്ന ഓരോ അവസരവും അവർ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. ഇരുവരെയും ഇന്ത്യൻ ക്രിക്കറ്റിന് ഇനിയും ആവശ്യമുണ്ട്.
സൗരവ് ഗാംഗുലി
മുൻ ഇന്ത്യൻ ക്യാപ്ടൻ
ഒരു നിയമം നടപ്പിലാക്കുമ്പോൾ എല്ലാവർക്കും ഒരേപോലെ ബാധകമാകേണ്ടേ. ഇഷാനും ശ്രേയസും പുറത്തിരിക്കുമ്പോൾ അതേ പ്രവൃത്തി നടത്തിയ ഹാർദിക്കിന് കരാർ നൽകുന്നതിന്റെ അടിസ്ഥാനമെന്താണ്. ഇങ്ങനെ കാട്ടുമ്പോഴാണ് നിയമം ചിലരെ ഒതുക്കാൻ വേണ്ടിമാത്രമാണെന്ന് തോന്നുന്നത്.
- ഇർഫാൻ പഠാൻ, മുൻ ഇന്ത്യൻ താരം
കളിക്കാർ ദേശീയ ടീമിലില്ലാതിരിക്കുമ്പോൾ രഞ്ജി ട്രോഫി കളിക്കണമെന്ന ബി.സി.സി.ഐ.യുടെ നിർദേശം നല്ല നീക്കമാണ്.പക്ഷേ നിയമം എല്ലാ ഇന്ത്യൻ താരങ്ങൾക്കും ബാധകമാക്കണം. വിരാട് കൊഹ്‌ലിയായാലും രോഹിത് ശർമ്മയായാലും രഞ്ജി കളിക്കാനിറങ്ങണം.
- കീർത്തി ആസാദ്, മുൻ ഇന്ത്യൻ ക്രിക്കറ്റർ
കരാറും കളിക്കാരും
എ പ്ളസ്, എ,ബി,സി എന്നിങ്ങനെ നാലു ഗ്രേഡുകളിലായാണ് കളിക്കാർക്ക് ബി.സി.സി.ഐ കരാർ നൽകിയിരിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നീ നാലുപേർക്കാണ് ഏറ്റവും ഗ്രേഡായ എ പ്ളസ് അനുവദിച്ചിരിക്കുന്നത്. ആറു പേർക്ക് എ ഗ്രേഡ് നൽകിയിട്ടുണ്ട്. അഞ്ചുപേർക്ക് ബി ഗ്രേഡ്. മലയാളി താരം സഞ്ജു സാംസൺ അടക്കം 15 പേർക്ക് സി ഗ്രേഡാണുള്ളത്. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഋഷഭ് പന്തിന് ബി ഗ്രേഡ് അനുവദിച്ചിട്ടുണ്ട്. യുവതാരം യശസ്വി ജയ്സ്വാളും ബി ഗ്രേഡിലുണ്ട്. ആകാശ്ദീപ്, വിജയ്കുമാർ വൈശാഖ്, ഉമ്രാൻ മാലിക്ക്, യാഷ് ദയാൽ, വിദ്വാത് കവേരപ്പ എന്നിവർ ഫാസ്റ്റ് ബൗളിംഗ് കരാർ നൽകാനും നിർദേശമുണ്ട്. ഈ വർഷം സെപ്തംബർ 30 വരെയാണ് കരാറിന്റെ കാലാവധി.
ഗ്രേഡ് എ പ്ലസ്– രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ
ഗ്രേഡ് എ– രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ
ഗ്രേഡ് ബി– സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, യശസ്വി ജയ്സ്വാൾ
ഗ്രേഡ് സി– റിങ്കു സിംഗ്, തിലക് വർമ്മ, ഋതുരാജ് ഗെയ്ക്‌വാദ്, ശാർദൂൽ താക്കൂർ, ശിവം ദുബെ, രവി ബിഷ്ണോയി, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെ.എസ്. ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, രജത് പട്ടീദാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |