റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ ഗാലറിയിൽ നിന്ന് 'മെസീ, മെസീ "എന്ന് വിളിച്ച കാണികളോട് അശ്ലീല അംഗവിക്ഷേപം നടത്തിയതിന് അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ വിലക്കേർപ്പെടുത്തി. സൗദി ഫുട്‌ബാൾ ഫെഡറേഷൻ ഡിസിപ്ലിനറി ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് നടപടിയെടുത്തത്. ഇതോടെ ഇന്ന് അൽ ഹസ്മിനെതിരെയുള്ള മത്സരം ക്രിസ്റ്റിയാനോയ്ക്ക് നഷ്ടമാകും. രണ്ടേകാൽ ലക്ഷം രൂപ പിഴയടയ്ക്കാനും വിധിയുണ്ട്. കാണികൾ പ്രശ്നമുണ്ടാക്കിയതിന് ആതിഥേയരായിരുന്ന അൽ ഷബാബ് ക്ളബിന് നാലര ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. ശിക്ഷയ്ക്ക് എതിരെ അപ്പീൽ ഉണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ അൽ ഷബാബിനെതിരേ ക്രിസ്റ്റ്യാനോയുടെ അൽ നസർ 3-2ന് വിജയിച്ചിരുന്നു. പിന്നാലെ ഗാലറിയിൽനിന്ന് ക്രിസ്റ്റ്യാനോയ്ക്ക് നേരെ 'മെസീ, മെസീ " വിളികളുണ്ടായി. ഇതിൽ പ്രകോപിതനായ താരം അവർക്കുനേരെ അശ്ലീല അംഗവിക്ഷേപം നടത്തി. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ വിവാദമാവുകയും ക്രിസ്റ്റിയാനോയുടെ പ്രവൃത്തി അശ്ലീലം നിറഞ്ഞതാണെന്ന വിലയിരുത്തലുമുണ്ടായി. ഇതോടെയാണ് നടപടിയുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |