# മൂന്ന് ബില്ലുകളിൽ തീരുമാനമായില്ല
തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനും വൈസ്ചാൻസലർ നിയമനങ്ങൾ കൈപ്പിടിയിലാക്കാൻ സെർച്ച്കമ്മിറ്റി വിപുലീകരിക്കാനുമടക്കം കൊണ്ടുവന്ന മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയില്ല. ഇതോടെ, സർക്കാരുമായുള്ള പോരിൽ ഗവർണർക്ക് മേൽക്കൈയായി. ഗവർണർ രാഷ്ട്രപതിക്ക് അയച്ച 7ബില്ലുകളിൽ ലോകായുക്ത നിയമഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അനുമതി നൽകിയത്. മൂന്നെണ്ണം നിരാകരിച്ചു. മൂന്ന് ബില്ലുകളിൽ തീരുമാനമെടുത്തിട്ടില്ല.
2022ൽ രണ്ടുബില്ലുകളായാണ് ഗവർണറുടെ ചാൻസലർ സ്ഥാനമൊഴിവാക്കാനുള്ള ഭേദഗതി കൊണ്ടുവന്നത്. ഇതിൽ കേരള യൂണിവേഴ്സിറ്റി നിയമ ഭേദഗതി രണ്ടാം ബില്ലിന് രാഷ്ട്രപതി അനുമതി നിരാകരിച്ചു. ഇതേ ഉദ്ദേശത്തോടെയുള്ള മറ്റൊരു ബില്ലിൽ തീരുമാനമായിട്ടില്ല. ഇത് സാങ്കേതിക നടപടി മാത്രമായതിനാൽ നിരാകരിക്കാനാണ് സാദ്ധ്യത. സർക്കാരിന്റെ ഇഷ്ടക്കാരെ വി.സിയാക്കാൻ അഞ്ചംഗ സെർച്ച്കമ്മിറ്റിക്കുള്ള 2022ലെ യൂണിവേഴ്സിറ്റി നിയമഭേദഗതി ബില്ലിനും അനുമതി നിരാകരിച്ചു. സാങ്കേതിക സർവകലാശാലയിൽ അപ്പലേറ്റ് ട്രൈബ്യൂണലിനെ നിയമിക്കാനടക്കം 2021ൽ കൊണ്ടുവന്ന ബില്ലിനും അനുമതിയില്ല. മിൽമ ഭരണസമിതിയിലേക്ക് നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടവകാശം അനുവദിക്കുന്ന ഭേദഗതി, കേരള സർവകലാശാലയിലടക്കം ട്രൈബ്യൂണൽ നിയമനത്തിനുള്ള ഭേദഗതി, ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനുള്ള ഭേദഗതി എന്നിവയിലാണ് തീരുമാനമെടുക്കാത്തത്.
രാഷ്ട്രപതി അനുമതി നിരാകരിച്ച ബില്ലുകൾ ഗവർണർ വഴി സർക്കാരിന് തിരിച്ചുനൽകും. ഇത് ഭേദഗതികളോടെ വീണ്ടും കൊണ്ടുവരാൻ നിയമസഭയ്ക്ക് കഴിയും. രാഷ്ട്രപതി അംഗീകരിച്ച ലോകായുക്ത ബിൽ സർക്കാരിന് കൈമാറി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കണം. കേന്ദ്രം പാസാക്കിയ ലോക്പാൽ നിയമത്തിന് വിരുദ്ധമല്ലാത്തതിനാലാണ് ലോകായുക്ത ഭേദഗതി അംഗീകരിച്ചത്. ലോക്പാലിൽ പ്രധാനമന്ത്രിക്കടക്കം പരിരക്ഷയുണ്ട്. കേന്ദ്രനിയമത്തിന് വിരുദ്ധമല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്നാണ് രാഷ്ട്രപതിയുടെ അനുമതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |