ന്യൂഡൽഹി: വംശനാശ ഭീഷണി നേരിടുന്ന കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ, ചീറ്റ തുടങ്ങിയ 'പൂച്ച കുടുംബത്തിൽ (ക്യാറ്റ് ഫാമിലി) ഉൾപ്പെടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് ഇന്ത്യ ആസ്ഥാനമായി 'അന്താരാഷ്‌ട്ര ബിഗ് ക്യാറ്റ് സഖ്യം' (ഐ.ബി.സി.എ) സ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. പദ്ധതിക്ക് അഞ്ച് വർഷത്തേക്ക് 150 കോടി വകയിരുത്തി.
2023 ഏപ്രിൽ 9-ന് പ്രോജക്റ്റ് ടൈഗർ 50-ാം വാർഷികാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം. പൂച്ച കുടുംബത്തിലെ മൃഗങ്ങളുടെ സാന്നിധ്യമുള്ള 96 രാജ്യങ്ങളാണ് സഖ്യത്തിൽ. മറ്റു ചില രാജ്യങ്ങളും സംരക്ഷണ പങ്കാളികളും ശാസ്ത്ര സംഘടനകളും ഒപ്പമുണ്ടാകും. ബിസിനസ്, കോർപറേറ്റ് ഗ്രൂപ്പുകളുടെ സഹകരണവും ഉറപ്പാക്കും.
ലക്ഷ്യങ്ങൾ:
മൃഗങ്ങളുടെ വംശനാശം കുറയ്‌ക്കാൻ രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കൽ, വിജ്ഞാനം പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ, നിയമോപദേശം, സാമ്പത്തിക-വിഭവ പിന്തുണ, ഗവേഷണം, സാങ്കേതിക പിന്തുണ, വിദ്യാഭ്യാസം, ബോധവത്ക്കരണം.
വിവിധ രാജ്യങ്ങളിൽ ബ്രാൻഡ് അംബാസഡർമാർ വഴി മൃഗ സംരക്ഷണ ബോധവത്‌ക്കരണം.
കൃഷി, വനം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തടയൽ .
ഐ.ബി.സി.എയ്‌ക്ക് ഇന്ത്യയിൽ സെക്രട്ടേറിയറ്റ്, അസംബ്ലി, സ്റ്റാൻഡിംഗ് കമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |