ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രധാനമന്ത്രിയെ ഞായറാഴ്ച തിരഞ്ഞെടുക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ( നാഷണൽ അസംബ്ലി ) അംഗങ്ങൾ ഇന്നലെ അധികാരമേറ്റെടുത്തു. പി.എം.എൽ - എൻ (പാകിസ്ഥാൻ മുസ്ലിം ലീഗ്- നവാസ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്, പി.പി.പി ( പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ) നേതാവ് ബിലാവൽ ഭൂട്ടോ സർദ്ദാരി, പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരി തുടങ്ങിയ പ്രമുഖർ പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഇന്ന് തിരഞ്ഞെടുക്കും.
മുൻ പ്രധാനമന്ത്രിയും നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫാണ് പി.എം.എൽ - എൻ - പി.പി.പി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. മറ്റ് നാല് പാർട്ടികളുടെ പിന്തുണയും സഖ്യത്തിനുണ്ട്. ഈ മാസം 8ന് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടാതെ വന്നതോടെ സർക്കാർ രൂപീകരിക്കാൻ പി.എം.എൽ - എന്നും പി.പി.പിയും ധാരണയിലെത്തുകയായിരുന്നു.
അതേ സമയം, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്) സ്വതന്ത്ര എം.പിമാരുടെ പ്രതിഷേധത്തിനിടെയായിരുന്നു എം.പിമാരുടെ സത്യപ്രതിജ്ഞ. പി.ടി.ഐ സ്വതന്ത്രർ സുന്നി ഇത്തെഹാദ് കൗൺസിൽ ( എസ്.ഐ.സി ) സഖ്യത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നെന്ന് കാട്ടി പ്രതിഷേധം തുടരുമെന്നാണ് ഇവരുടെ നിലപാട്. മുൻ മന്ത്രി ഒമർ അയൂബ് ആണ് പി.ടി.ഐയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |