ന്യൂയോർക്ക്: യു.എസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കാം. ഐഡഹോ, മൊണ്ടാന, വയോമിംഗ് എന്നീ സംസ്ഥാനങ്ങളിലായി 3,500 ചതുരശ്ര മൈലിൽ വ്യാപിച്ചു കിടക്കുന്ന യെല്ലോസ്റ്റോൺ സ്ഥാപിതമായിട്ട് ഇന്നേക്ക് 152 വർഷം. 1872 മാർച്ച് 1ന് സ്ഥാപിതമായ യെല്ലോസ്റ്റോണിനെ ലോകത്തെ ആദ്യ നാഷണൽ പാർക്കായാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ അഗ്നിപർവത സ്‌ഫോടനത്തെ തുടർന്നാണ് യെല്ലോസ്റ്റോൺ മേഖലയുടെ ഉത്ഭവം.
ഭൂമിയ്ക്കടിയിലെ ഭീമൻ മാഗ്മ ചേംബറിന് മുകളിലാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഓരോ ഒരു ലക്ഷമോ അതിൽ കൂടുതലോ വർഷങ്ങൾ കൂടുമ്പോൾ അതിഭീകരമായി പൊട്ടിത്തെറിക്കുന്ന ലോകത്തെ ഏകദേശം 12 സൂപ്പർ വോൾക്കാനോകളിൽ ഒന്നാണ് യെല്ലോസ്റ്റോണിലേത്. ഏകദേശം 70,000 വർഷങ്ങൾക്ക് മുമ്പാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. 15 ലക്ഷം വർഷത്തിലൊരിക്കൽ യെല്ലോസ്റ്റോൺ പൊട്ടിത്തെറിക്കുമെന്നാണ് കണക്കുകൂട്ടൽ.
ശരാശരി 169.7 ഡിഗ്രീ ഫാരൻഹീറ്റ് താപനിലയുള്ള 90 മിനിറ്റുകൾ കൂടും തോറും പൊട്ടിത്തെറിക്കാറുള്ള ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ, ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് എന്ന ഉഷ്‌ണജല പ്രവാഹം തുടങ്ങിയവ യെല്ലോസ്‌റ്റോൺ മേഖലയുടെ പ്രത്യേകതയാണ്.
സൂപ്പർ വോൽക്കാനോയുടെ സാന്നിദ്ധ്യം ഇവിടുത്തെ ഉഷ്ണജല പ്രവാഹങ്ങളിലും നീരുറവകളിലും താപനിലയ്‌ക്കൊപ്പം അസിഡിക് അംശവും വർദ്ധിക്കാൻ കാരണമാകുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ ഉഷ്ണജല സ്രോതസാണ് ഓൾഡ് ഫെയ്ത്ത്ഫുൾ ഗെയ്സർ. തിളച്ച് മറിയുന്ന നീരുറവകളിലേക്ക് വീഴുകയാണെങ്കിൽ മാരകമായി പൊള്ളലേൽക്കാം.
ചിലപ്പോൾ മരണത്തിന് വരെ ഇത് കാരണമായേക്കാം. അതിനാൽ മേഖലയിൽ സന്ദർശകർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. സഞ്ചാരികൾ പ്രത്യേകമൊരുക്കിയ പാതകളിലൂടെ തന്നെ നീങ്ങണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകാറുണ്ട്.
അധികൃതരുടെ നിർദ്ദേശങ്ങൾ വകവയ്ക്കാതെ സഞ്ചരിച്ച നിരവധി പേർക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്ത ചരിത്രം യെല്ലോസ്റ്റോണിലുണ്ട്. 2016ൽ യെല്ലോസ്റ്റോണിൽ അസിഡിക് സ്വഭാവമുള്ള ഉഷ്ണജല പ്രവാഹത്തിലേക്ക് പതിച്ച് 23കാരൻ മരിച്ചിരുന്നു. ഇയാളുടെ മൃതദേഹാവശിഷ്ടങ്ങൾ പോലും ഇതേവരെ കണ്ടെത്തിയിട്ടില്ല.
തൊട്ടടുത്ത വർഷം മറ്റൊരാൾക്കും ചൂട് നീരുറവയിൽ വീണ് പൊള്ളലേറ്റിരുന്നു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് യെല്ലോസ്റ്റോൺ. തടാകങ്ങളും നദികളും പർവതങ്ങളും കാടും നിറഞ്ഞ ഇവിടെ നൂറുകണക്കിന് സ്പീഷീസിലെ ജീവികളെയും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |