നെയ്യാറ്റിൻകര: പ്ളാമൂട്ടുകടയിൽ നിയന്ത്രണം നഷ്‌ടപ്പെട്ട പെട്ടി ഓട്ടോയും കെഎസ്ആർടിസി ഓർഡിനറി ബസും കൂട്ടിയിടിച്ച് ഒരു മരണം. പെട്ടി ഓട്ടോയിലെ യാത്രക്കാരനായ പോത്തൻകോട് കണിയാംകോണം സ്വദേശി കീഴെ തോന്നയ്‌ക്കലിൽ മുഹമ്മദ് ഷിജിൻ(24) ആണ് മരിച്ചത്. കെഎസ്‌ആർടിസി ബസിലെ വനിതാ കണ്ടക്‌ടറടക്കം പത്തുപേർക്ക് പരിക്കുണ്ട്. വെള്ളിയാഴ്‌ച വൈകിട്ട് മൂന്നര മണിയോടെ പ്ളാമൂട്ടുക്കട കാക്കവിളയിൽ കാക്കവിള ഗ്യാസ് ഏജൻസിയ്‌ക്ക് മുന്നിൽവച്ച് ഓട്ടോ നിയന്ത്രണംവിട്ട് എതിരെവന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിജിൻ മരണമടഞ്ഞു. ഓട്ടോയിലെ മറ്റൊരു യാത്രികൻ സുഹൈൽ(29) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓട്ടോയിലിടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ ബസ് സമീപത്തെ ഇലക്‌ട്രിക് പോസ്റ്റും വീടിന്റെ മതിലും ഇടിച്ചുതകർത്തതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടത്തെ തുടർന്ന് ഓട്ടോ പൂർണമായും തകർന്നു. കെഎസ്‌ആർടിസി ബസിന്റെ മുൻവശവും തകർന്നിട്ടുണ്ട്.
അപകടം നടന്നയുടൻ സ്ഥലവാസികൾ ഓടിയെത്തി പരിക്കേറ്റവരെ പുറത്തെത്തിച്ചു. ബസിന് പിന്നാലെ വന്ന കെ.ആൻസലൻ എം.എൽ.എയുടെ വാഹനത്തിൽ പരിക്കേറ്റവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |