തിരുവനന്തപുരം; എസ്.ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരെയും ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും തെറ്റ് ബോദ്ധ്യപ്പെട്ടതോടെ ലിസ്റ്റ് പിൻവലിക്കുകയും ചെയ്തതിന് പിന്നിൽ പി.എസ്.സിയുടെ നോട്ടപ്പിശക്
. കായിക ക്ഷമത പരീക്ഷകളിൽ പങ്കെടുക്കാതെ ലിസ്റ്റിൽ ഉൾപ്പെട്ടവരെ ഒഴിവാക്കി ഉടനെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു.ഫെബ്രുവരി 26,27 തീയതികളിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഉദ്യോഗാർത്ഥികൾ സംശയമുന്നയിച്ചതോടെ 28ന് ലിസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഇക്കാര്യംപുറത്തറിയുന്നത്.
സബ് ഇൻസ്പെക്ടർ (ഓപ്പൺ / മിനിസ്റ്റീരിയൽ / കോൺസ്റ്റാബുലറി), ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (ഓപ്പൺ / കോൺസ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിൻ എഴുത്തുപരീക്ഷകൾ ജയിച്ചവർക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. പൊക്കം, നെഞ്ചളവ് തുടങ്ങിയ ശാരീരിക യോഗ്യതകൾ ഇല്ലാത്തവരെയും കായികശേഷി പരിശോധനയിൽ തോറ്റവരെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കി. എന്നാൽ ഈ രണ്ടു പരിശോധനകളിലും ഹാജരാകാത്തവരെ ഒഴിവാക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയിരുന്നു.പങ്കെടുക്കാതെ തന്നെ പട്ടികയിൽ ഉൾപ്പെട്ടവരുടെ റജിസ്റ്റർ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയതിനു പിന്നാലെയാണ് തെറ്റ് ബോദ്ധ്യപ്പെട്ടത് .
ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ വിഭാഗത്തിൽ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരിൽ 726 പേരും പരീക്ഷ പാസായതായി ലിസ്റ്റ് പുറത്തുവന്നതോടെയാണ് ഉദ്യോഗാർത്ഥികളിൽ സംശയമുണ്ടായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായികപരീക്ഷയിൽ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേർ ഷോർട്ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വ്യക്തമായത് .സാധാരണയായി സൂക്ഷ്മപരിശോധന നടത്തിയാണ് പട്ടിക പുറത്തിറക്കാറുള്ളത്. എന്നാൽ ഇക്കുറി അതുണ്ടായില്ല. പരീക്ഷാ വിഭാഗത്തിനാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ചുമതല. ഹാജരാക്കാവരെ ഒഴിവാക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ജീവനക്കാരോട് വിശദീകരണം തേടും.
നിയമനചട്ടത്തിൽ അവ്യക്തത :
ക്യാമ്പ് ഫോളോവർ
നിയമനംമുടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം; പൊലീസിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ 250 ഒഴിവ് നാല് വർഷം മുൻപ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടും വിജ്ഞാപനം തയ്യാറാക്കാനാകാതെ
പി.എസ് .സി കുഴങ്ങുന്നു . നിയമനച്ചട്ടത്തിലെ വ്യവസ്ഥകളിലുള്ള അവ്യക്തത പരിഹരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പി.എസ് .സി പല തവണ ആഭ്യന്തര വകുപ്പിന് കത്ത് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. നിയമനം പി.എസ്.സി.ക്ക് വിട്ടിട്ട് നാലുവർഷമായി.സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും ഏതൊക്കെ തസ്തികകളിൽ അപേക്ഷിക്കാമെന്നും അവരുടെ ശാരീരിക യോഗ്യതകളും വ്യക്തമായി ചട്ടത്തിൽ ഉൾപ്പെടുത്തണമെന്നാണ് പി.എസ്.സി യുടെ ആവശ്യം. കുക്ക്, ബാർബർ, സ്വീപ്പർ-കം-സാനിറ്ററി വർക്കർ, വാട്ടർ കാരിയർ, ധോബി തുടങ്ങിയവയാണ് ഈ കാറ്റഗറിയിലുള്ളത്. താത്കാലികാടിസ്ഥാനത്തിലാണ് ക്യാമ്പ് ഫോളോവർമാരെ നിയമിച്ചിരുന്നത്. ഇവരെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുജോലികൾക്ക് നിയോഗിക്കുന്നതായി ആക്ഷേപമുണ്ടായി.ഇത് വ്യാപകമായ പരാതിക്കും അഴിമതിക്കുമിടയാക്കിയതോടെ നിയമനം പി.എസ്.സി.ക്ക് വിടണമെന്ന ആവശ്യമുയർന്നു. സർക്കാർ ഇതംഗീകരിക്കുകയും നിയമനച്ചട്ടം തയ്യാറാക്കുകയും ചെയ്തു. അംഗീകാരത്തിനായി പി.എസ്.സി.ക്ക് അയച്ചപ്പോഴാണ് വ്യക്തതക്കുറവ് ചൂണ്ടിക്കാട്ടിയത്.
നിലവിൽ 393 ആണ് ക്യാമ്പ് ഫോളോവർമാരുടെ അംഗീകൃത തസ്തികകൾ. അവയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 178 പേരെ സ്ഥിരപ്പെടുത്താൻ പൊലീസ് മേധാവി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ബാക്കിയുള്ള 215 ഒഴിവുകൾ പി.എസ്.സി.ക്ക് ആദ്യം റിപ്പോർട്ട് ചെയ്തു. പിന്നെയും ഒഴിവുകളുണ്ടായി. എന്നാൽ, നിയമനച്ചട്ടം അംഗീകരിച്ച് സർക്കാർ വിജ്ഞാപനം ചെയ്താലേ, പി.എസ്.സി.ക്ക് നിയമന നടപടികൾ ആരംഭിക്കാനാകൂ .
മെഡിക്കൽ ഓഫീസർ അഭിമുഖം
തിരുവനന്തപുരം: ജില്ലയിലെ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 57,525 രൂപ. എം.ബി.ബി.എസ് ഡിഗ്രിയും സി.എം.സി രജിസ്ട്രേഷനുമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൊല്ലം പോളയത്തോടുള്ള ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് ദക്ഷിണമേഖലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാർച്ച് ആറിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0474 2742341,crus.zims@kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |