SignIn
Kerala Kaumudi Online
Saturday, 27 July 2024 6.00 AM IST

ആവേശത്തേരിൽ

share

വളർച്ചയുടെ കരുത്തിൽ ഓഹരികൾ റെക്കാഡ് ഉയരത്തിൽ

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ വളർച്ച 8.4 ശതമാനമായി ഉയർന്ന ആവേശത്തിൽ നിക്ഷേപകരുടെ വാങ്ങൽതാത്പര്യം കൂടിയതോടെ രാജ്യത്തെ ഓഹരി സൂചികകൾ പുതിയ റെക്കാഡ് ഉയരത്തിലെത്തി. ബോംബെ ഓഹരി സൂചിക ഇന്നലെ 1,245 പോയിന്റ് ഉയർന്ന് 73,745ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 356 പോയിന്റ് നേട്ടവുമായി 22,339ൽ അവസാനിച്ചു. എല്ലാ പ്രവചനങ്ങളും കാറ്റിൽപറത്തുന്ന വളർച്ചയാണ് ഇന്ത്യൻ സാമ്പത്തിക മേഖല നേടിയത്. ടാറ്റ സ്റ്റീൽ, എൽ ആൻഡ് ടി, ജെ.എസ്.ഡബ്‌ള്യു, ടൈറ്റൻ, ഐ.സി.ഐ.സി.ഐ ബാങ്ക്. ഇൻഡസ് ബാങ്ക്, എസ്.ബി.ഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.

ആഗോള മേഖലയിലെ അനുകൂല വാർത്തകളും വിപണിക്ക് കരുത്തായി. ഇന്നലത്തെ വൻകുതിപ്പിന്റെ കരുത്തിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 4.69 ലക്ഷം കോടി ഡോളറായി ഉയർന്നു.

കരുതൽ വേണമെന്ന് വിദഗ്ദ്ധർ

ഓഹരി വിപണി തുടർച്ചയായി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെങ്കിലും ചെറുകിട നിക്ഷേപകർ കരുതലോടെ നീങ്ങണമെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. സാമ്പത്തിക വളർച്ച വരുംമാസങ്ങളിൽ തളർച്ചയിലേക്ക് നീങ്ങാനിടയുണ്ടെന്നും ചെറുകിട, ഇടത്തരം ഓഹരികളുടെ വില യാഥാർത്ഥ്യബോധത്തിനും ഉയരത്തിലാണെന്നും കൊച്ചിയിലെ ഒരു പ്രമുഖ ബ്രോക്കർ പറയുന്നു.

വാഹന വില്പനയിൽ ചരിത്രനേട്ടം

കൊച്ചി: ഫെബ്രുവരിയിൽ രാജ്യത്തെ യാത്രാവാഹനങ്ങളുടെ വില്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. മാരുതി സുസുക്കി, ടൊയോട്ട കിർലോസ്ക്കർ, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എം.ജി മോട്ടോർ എന്നിവയുടെയെല്ലാം വാഹന വില്പനയിൽ വൻ മുന്നേറ്റമാണ് ഫെബ്രുവരിയിലുണ്ടായത്. വൈദ്യുത വാഹനങ്ങളുടെ വില്പന കുതിച്ചുയരുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 3.73 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഡീലർമാർക്ക് കൈമാറിയത്.

മാരുതി കാറുകളുടെ വില്പന 15 ശതമാനം കൂടി 1,97,471 യൂണിറ്റുകളായി. ആഭ്യന്തര വിപണിയിൽ ഒൻപത് ശതമാനം വില്പന വളർച്ച നേടി. കയറ്റുമതി മുൻവർഷത്തെ 17,207 യൂണിറ്റുകളിൽ നിന്ന് 28,927 യൂണിറ്റുകളായി.

ടാറ്റ മോട്ടോഴ്സിന്റെ ഫെബ്രുവരിയിലെ വൈദ്യുത വാഹനങ്ങളുടെ ഉൾപ്പെടെ വില്പന 20 ശതമാനം ഉയർന്ന് 51,267 യൂണിറ്റുകളായി. ഹ്യുണ്ടായ് ക്രെറ്റ കാറുകളുടെ വില്പന റെക്കാഡ് ഉയരത്തിലെത്തി.

ഫെബ്രുവരിയിൽ ജി.എസ്.ടി വരുമാനം 1.68 ലക്ഷം കോടിയായി

കൊച്ചി: ഫെബ്രുവരിയിൽ രാജ്യത്തെ ചരക്ക് സേവന നികുതി(ജി.എസ്.ടി) വരുമാന സമാഹരണം മുൻവർഷത്തേക്കാൾ 12.5 ശതമാനം ഉയർന്ന് 1.68 ലക്ഷം കോടി രൂപയായി. ജനുവരിയിൽ ജി.എസ്.ടി വരുമാനം 1.74 ലക്ഷം കോടി രൂപയായിരുന്നു. ഒരു വർഷമായി ജി.എസ്.ടി തുടർച്ചയായി ഒന്നര ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം അവശേഷിക്കെ മൊത്തം ജി.എസ്.ടി മുൻവർഷം ഇതേകാലയളവിനേക്കാൾ 11.3 ശതമാനം ഉയർന്ന് 18.40 ലക്ഷം കോടി രൂപയിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.