ധാക്ക: ബംഗ്ലാദേശിൽ വൻ തീപിടിത്തത്തിൽ 46 പേർക്ക് ദാരുണാന്ത്യം. തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിൽ ഏഴുനില ഷോപ്പിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. 75 പേരെ രക്ഷപെടുത്തി. പരിക്കേറ്റ 22 പേരുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചനം രേഖപ്പെടുത്തി. അന്വേഷണത്തിന് അഞ്ചംഗ വിദഗ്ദ്ധ പാനലിനെ സർക്കാർ നിയോഗിച്ചു.
ഇന്ത്യൻ സമയം, വ്യാഴാഴ്ച രാത്രി 9.30ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബിരിയാണി റെസ്റ്റോറന്റിൽ പടർന്ന തീ മുകൾ നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പാചകവാതകം ചോർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചതെന്ന് അധികൃതർ പറയുന്നു. റെസ്റ്റോറന്റുകൾ, തുണിക്കടകൾ, മൊബൈൽ ഷോപ്പുകൾ എന്നിവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. എമർജൻസി എക്സിറ്റുകൾ ഉണ്ടായിരുന്നില്ല. ഗ്യാസ് സിലിണ്ടറുകൾ അലക്ഷ്യമായാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിനിടെ കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിക്കയറിയ ചിലർ ജനാലയിലൂടെയും മറ്റും താഴേക്ക് ചാടിയിരുന്നു.
2021 ജൂലായിൽ ധാക്കയ്ക്ക് സമീപമുള്ള ഭക്ഷ്യസംസ്കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 54 പേർ കൊല്ലപ്പെട്ടിരുന്നു.
മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത നിരവധി കെട്ടിടങ്ങളാണ് ബംഗ്ലാദേശിലുള്ളത്. ഇവിടങ്ങളിൽ അഗ്നിബാധകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2023ൽ രാജ്യമെമ്പാടുമായി 27,624 തീപിടിത്തങ്ങളിലായി 102 മരണവും 281 പരിക്കുകളും റിപ്പോർട്ട് ചെയ്തതായി ബംഗ്ലാദേശ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |