തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വിസിക്ക് സസ്‌പെൻഷൻ ലഭിച്ചതിന് പിന്നാലെ പുതിയ വിസിയെ നിയമിച്ചുകൊണ്ട് ഉത്തരവ്. കേരള വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി വെറ്ററിനറി സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസറായ ഡോ. പി സി ശശീന്ദ്രനാഥിനെ നിയമിച്ചുകൊണ്ടുള്ള ചാൻസലറുടെ ഉത്തരവ് പുറത്തിറങ്ങി.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോ. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥിക്ക് തുടർച്ചയായി മൂന്ന് ദിവസം പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ വിമർശിക്കുകയും ചെയ്തു.
'സർവകലാശാലയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്‌ചയുണ്ടായി. ജുഡീഷ്യൽ അന്വേഷണത്തിനായി ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐയുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ ആക്കി മാറ്റുകയാണ്. എസ് എഫ് ഐയും പോപ്പുലർ ഫ്രണ്ടും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. സിദ്ധാർത്ഥിന്റേത് കൊലപാതകമാണ്'- തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് ഗവർണർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.
അതേസമയം, വൈസ് ചാൻസിലറെ സസ്‌പെൻഡ് ചെയ‌്ത ഗവർണറുടെ നടപടി അംഗീകരിക്കില്ലെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കിയത്. വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ‌്ത ഗവർണറുടെ നടപടി ശരിയായില്ല. സർക്കാരുമായോ വകുപ്പുമായോ ഒരുതരത്തിലും ആലോചിക്കാതെയാണ് ഗവർണർ പെട്ടെന്ന് ഈ തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ ഈ നടപടി ഒരിക്കലും അംഗീകരിക്കില്ലെന്ന് മന്ത്രി ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |