കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഇടപെടലും ഉപഭോക്താക്കളുടെ സമ്മർദ്ദവും കണക്കിലെടുത്ത് മുൻനിര ഡിജിറ്റൽ ആപ്ളിക്കേഷനുകളായ(ആപ്പ്) ശാദിഡോട്ട്കോം, നൗക്കരി തുടങ്ങിയ വിവിധ പ്ളാറ്റ്ഫോമുകൾ ഗൂഗിൾ വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാക്കി. പേയ്മെന്റ് നിബന്ധനകൾ പാലിക്കാത്തതിനാൽ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രമുഖ ആപ്പുകളെ ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം പ്രമുഖ മാട്രിമോണിയൽ കമ്പനികളുടെ അടക്കം 10 ആപ്പുകളെ പ്ളേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത നടപടിയിൽ തിങ്കളാഴ്ച ഗൂഗിൾ പ്രതിനിധികളുമായി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് കൂടിക്കാഴ്ച നടത്തും. വിവിധ ആപ്പുകളെ മുന്നറിയിപ്പുകളില്ലാതെ പ്ളേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭാരത്മാട്രിമോണി,ശാദി ഡോട്ട് കോം, ട്രൂ മാഡ്ലി, ക്വാക്ക് ക്വാക്ക്, കുക്കു എഫ്.എം, ആൾട്ട്,സ്റ്റേജ്,അഹാ, 99 ഏക്കർ,നൗക്കരി ഡോട്ട് കോം,ഫ്രണ്ട് തുടങ്ങിയ ആപ്പുകളെയാണ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കിയത്.
ആപ്പുകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 11-26 ശതമാനം ഫീസ് നൽകണമെന്ന ഗൂഗിൾ ഉപാധി ലംഘിച്ചതിനെ തുടർന്നാണ് നടപടി. നേരത്തെ 15-30ശതമാനമായിരുന്ന ഫീസ് കോമ്പറ്റീഷൻ കമ്മിഷൻ ഇടപെട്ട് കുറച്ചിരുന്നു. തുക ആൻഡ്രോയിഡ്, പ്ലേ സ്റ്റോർ ആപ്പ് സംവിധാനത്തിന്റെ വികസനത്തിനും പ്രചാരണത്തിനുമാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. ഫീയുമായി ബന്ധപ്പെട്ട കേസുകളിൽ ഗൂഗിളിന് അനുകൂല വിധി വന്നതിന് പിന്നാലെയാണ് പുതിയ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |